തൃശൂര്‍പൂരം വെടിക്കെട്ടിന് ഇളവുനല്‍കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിജ്ഞാപനം പിന്‍വലിക്കുകയോ ഇളവുനല്‍കുകയോ ചെയ്യണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് നല്‍കിയ കത്തിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതുവഴി തൃശൂർ പൂരത്തിന് തേക്കിൻകാട് മൈതാനം വേദിയാക്കുന്നത് അസാധ്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തെ തകർക്കുന്ന പുതിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
തേക്കിൻകാട് മൈതാനത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ സാംസ്കാരികവും മതപരവുമായ പ്രധാന്യത്താല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തൃശൂര്‍ പൂരം, പ്രതികൂല നിബന്ധനകളില്‍ പരമ്പരാഗത രൂപത്തില്‍ നടത്തുക അസാധ്യമാവുകയാണ്. തൃശൂർ പൂരം പോലെയുള്ള ഉത്സവങ്ങൾ ഇല്ലാതാക്കാൻ അനുവദിക്കരുതെന്നും എംപി ആവശ്യപ്പെട്ടു.
Read Also: ‘പി പി ദിവ്യയെ സംരക്ഷിക്കില്ല’, കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കർശനനടപടി; മുഖ്യമന്ത്രി
പതിറ്റാണ്ടുകളായി കർശന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചാണ് പൂരം നടത്തുന്നത്. പുതിയ വ്യവസ്ഥകൾ അനാവശ്യമാണെന്നും ഫയര്‍ലെനും മാഗസിനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്ന നിബന്ധന അപ്രായോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2008ലെ നിയമമനുസരിച്ച് 45 മീറ്റർ ആയിരുന്ന ദൂരം 200 മീറ്ററായി ഉയർത്തുമ്പോള്‍ തേക്കിന്‍കാട് മൈതാനത്തെ പൂരം വെടിക്കെട്ടിന്
പുതിയ ദൂര നിയന്ത്രണങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല. വെടിക്കെട്ട് സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെ ജനക്കൂട്ടത്തെ നിയന്ത്രിക്കുമ്പോള്‍ പൂരം അകലെ നിന്ന് കാണേണ്ട സാഹചര്യമാണുണ്ടാവുകയെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
വെടിക്കെട്ട് സമയത്ത് വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്ന വെടിക്കെട്ടുപുര ഒഴിയുമെന്നതുപോലും കണക്കിലെടുക്കാതെയാണ് ഫയര്‍ലൈനും വെടിക്കെട്ടുപുരയും തമ്മില്‍ 100 മീറ്റര്‍ അകലം വേണമെന്ന പുതിയ നിബന്ധന. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും യുക്തിരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Dr John Brittas MP sent a letter to the Union Minister about thrissur pooram fire work
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here