പാലക്കാടിന്റെ മതേതര വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ക്ലോസ് ഫൈറ്റല്ല, ക്ലോസ്ഡ് ഫൈറ്റെന്ന് തെളിയിക്കണം: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാടിന്റെ മതേതര വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഘടത്തില്‍ പാലക്കാട്ട് ബിജെപിയുമായി ക്ലോസ് ഫൈറ്റല്ല ക്ലോസ്ഡ് ഫൈറ്റാണെന്ന് തെളിയിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിന്റെ സെക്കുലര്‍ ക്രെഡിബിലിറ്റി നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സമയമാണിതെന്നും അത് തിരുത്തണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ട്വന്റിഫോറിനോട് പറഞ്ഞു. പാലക്കാടിന് ബിജെപിയുടെ കാര്യത്തില്‍ തെറ്റുപറ്റിയിട്ടേയില്ല. ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ മാത്രമാണ് പാലക്കാട് ഒരു ക്ലോസ് ഫൈറ്റുണ്ടായത്. അത് സ്ഥാനാര്‍ത്ഥിയുടെ പ്രത്യേകത കൊണ്ടായിരുന്നു. അത് ക്ലോസ് ഫൈറ്റേയല്ല, ബിജെപിയുമായി ക്ലോസ്ഡ് ഫൈറ്റാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. പാലക്കാട് വച്ച് നടന്ന ഗുഡ് മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (Palakkad UDF candidate Rahul Mamkoottathil on byelection)
പാലക്കാട് പരമാവധി എല്ലാ പ്രദേശങ്ങളിലും തന്നെ തനിക്ക് ചെന്നെത്താന്‍ സാധിച്ചിട്ടുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ഇവിടെ തന്നെ തുടരാനാണ് പദ്ധതി. ജനകീയ വിഷയങ്ങളിലാണ് തന്റെ ഫോക്കസ്. വിവാദങ്ങള്‍ എത്രയുണ്ടായാലും നെല്‍കര്‍ഷകരുടേയും തൊഴിലാളികളുടേയും കെഎസ്ആര്‍ടിസി ജീവനക്കാരുടേയും ഫോക്കസ് മാറാന്‍ പോകുന്നില്ല. തങ്ങളെ ബാധിക്കുന്ന വിഷയങ്ങളാകും അവരുടെ ഫോക്കസ്. അത് തന്നെയാണ് തന്റെയും ഫോക്കസ് എന്നും മാധ്യമങ്ങള്‍ താന്‍ പറയുന്ന ഈ ജനകീയ വിഷയങ്ങള്‍ കൂടി ചര്‍ച്ചയാക്കാന്‍ ശ്രമിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ടെ ജനങ്ങള്‍ക്ക് മറ്റുള്ള മുന്നണികള്‍ക്ക് വോട്ട് ചെയ്യാതിരിക്കാന്‍ 1000 കാരണങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസ് ജനങ്ങളെ ദ്രോഹിക്കാത്തതിനാല്‍ തനിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ കാരണമില്ലെന്നും രാഹുല്‍ പറഞ്ഞു. വെളുപ്പിന് 4 മണിക്ക് ഉണര്‍ന്ന് 9 മണിക്ക് ഉറങ്ങുന്നതാണ് പാലക്കാടിന്റെ ശീലം. അങ്ങനെയല്ലാതിരിക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്കായി പാലക്കാട് ഒരു നൈറ്റ് ലൈഫ് ഒരുക്കാനുള്ള കാര്യങ്ങള്‍ കൂടി താന്‍ ആലോചിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
Story Highlights : Palakkad UDF candidate Rahul Mamkoottathil on byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here