കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ബിജെപി ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തില്ല. തൃശൂരിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിന് ശേഷം മാത്രമായിരിക്കും തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തുക. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല.
കേസിലെ തുടർനടപടികൾ എപ്രകാരം വേണമെന്ന കാര്യത്തിലും അന്വേഷണസംഘത്തിന്റെ യോഗത്തിൽ തീരുമാനം ഉണ്ടാകും.ഇതിനായി തൃശൂർ പൊലീസ് ക്ലബ് എസ്ഐടിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവർത്തിക്കും.തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും യോഗത്തിൽ തയ്യാറാക്കും.ഇന്നലെ പൊലീസ് പ്രാഥമികമായി തിരൂർ സതീശിനോട് വിവരങ്ങൾ തേടിയിരുന്നു.
Read Also: ശോഭാ സുരേന്ദ്രനെ രാഷ്ട്രീയനേതാവായി കാണുന്നില്ല, എന്ത് വിവരക്കേടും പറയും; ഇ പി ജയരാജൻ
അതേസമയം, കേസിൽ തുടരന്വേഷണം ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കേണ്ടതുണ്ട്. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് അനുമതി തേടുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എൻ കെ ഉണ്ണികൃഷ്ണൻ 24 നോട് പറഞ്ഞു.കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്നും അന്വേഷണത്തിൽ അപാകതകൾ ഇല്ലാത്തതിനാൽ തുടരന്വേഷണം നടത്തിയാൽ മതിയാകുമെന്ന് അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു.
നേരത്തെ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. പണം എത്തിച്ച കോഴിക്കോട് സ്വദേശി ധർമ്മരാജന് കെ സുരേന്ദ്രനുമായി ബിജെപി സംഘടന ജനറൽ സെക്രട്ടറി എൻ ഗണേശുമായും ഓഫീസ് സെക്രട്ടറി ഗണേഷ് നായരുമായും അടുത്ത ബന്ധം എന്നാണ് പോലീസ് കണ്ടെത്തൽ. ഇത് സാധൂകരിക്കുന്ന ധർമ്മരാജന്റെ മൊഴിയും കുറ്റപത്രത്തിൽ ഉണ്ട്. കർണാടകത്തിൽ നിന്ന് 41.40 കോടിയുടെ കുഴൽപ്പണം തെരഞ്ഞെടുപ്പിന്റെ ഭാഗമായി എത്തിച്ചു എന്നാണ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ ട്വന്റിഫോർ പുറത്തുവിട്ടതിന് പിന്നാലെയാണ് കുഴൽപ്പണക്കേസ് വീണ്ടും ചർച്ചാവിഷയമായത്.
Story Highlights : Kodakara Black money Case; Thiroor Satheesh’s statement will not be recorded today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here