കൊടകര കുഴല്‍പ്പണ കേസിലെ തുടരന്വേഷണത്തിന് മുന്നോടിയായി തിരക്കിട്ട നീക്കങ്ങള്‍; ചര്‍ച്ചയാരംഭിച്ച് പൊലീസ്

കൊടകര കുഴല്‍പ്പണ കേസിലെ തുടരന്വേഷണത്തിന് മുന്നോടിയായി പൊലീസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തി. തുടരന്വേഷണത്തിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത് എന്നാണെന്ന് നാളെ തീരുമാനമെടുക്കും. കേസ് ഡയറി ഡിജിപി നാളെ പരിശോധിക്കുമെന്നാണ് വിവരം. ട്വന്റിഫോറിലൂടെ തിരൂര്‍ സതീശ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിനായി പൊലീസിന്റെ തിരക്കിട്ട നീക്കങ്ങള്‍. (police discussion in kodakara hawala case reinvestigation)
കൊടകര കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി കെ രാജുവാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണനുമായി ചര്‍ച്ച നടത്തിയത്. തിരൂര്‍ സതീശുമായി ബന്ധപ്പെട്ട് പൊലീസ് അനൗദ്യോഗിക വിവരശേഖരണം നടത്തിയെന്നാണ് സൂചന. കൊടകര കുഴല്‍പ്പണ കേസില്‍ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണത്തില്‍ അപാകതകള്‍ ഇല്ലാത്തതിനാല്‍ തുടരന്വേഷണം നടത്തിയാല്‍ മതിയാകുമെന്ന് അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ കോടതിയുടെ അനുമതി തേടുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തുന്നതിന് തടസങ്ങള്‍ ഇല്ല. കുഴല്‍പ്പണം സംബന്ധിച്ച കേസ് അന്വേഷിക്കേണ്ടത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണെന്ന് അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പണം തട്ടിയെടുത്ത കേസില്‍ മാത്രമാണ് പോലീസിന് തുടരന്വേഷണം സാധ്യമാവുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക സംഘം തിരൂര്‍ സതീശിന്റെ മൊഴിയെടുക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. കേസിലെ അന്വേഷണം കര്‍ണാടകയിലേക്കും അന്വേഷണം നീളും. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.അന്വേഷണം വരുമെങ്കില്‍ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു.
Story Highlights : police discussion in kodakara hawala case reinvestigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here