സസ്‌പെൻഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തോന്നുന്നത്; ഇതൊരു വിശ്രമസമയം മാത്രം,തിരിച്ചു വരൂ; എൻ പ്രശാന്തിന് പിന്തുണയുമായി ജി വേണുഗോപാൽ

എൻ പ്രശാന്ത് ഐഎഎസിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയിൽ ചെന്ന് കയറി കേശ നിർമാർജ്ജനം ചെയ്യാൻ ശ്രമിച്ചു അതാണ് പ്രശാന്ത് ചെയ്ത കുറ്റമെന്നാണ് വേണുഗോപാൽ പോസ്റ്റിലൂടെ പറയുന്നത്. പ്രശാന്തിന് ലഭിച്ച സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നത് എന്ന് വേണുഗോപാൽ. ഇംഗ്ലീഷ് സാഹിത്യവും ഇടകലർത്തിയാണ് ഇൻസ്റ്റാഗ്രാമിലെ പോസ്റ്റ്.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ
പ്രശാന്തിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് 2007 ലോ 2008 ഇലോ ആയിരിക്കണം, ആദ്യമായി ഐ എ എസ് ജോലിയിൽ കയറിയ സമയം. പ്രശാന്തിൻ്റെ സെൻസ് ഓഫ് ഹ്യൂമർ ആണെന്നെ ആദ്യം ആകർഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി . ഞങ്ങളുടെ സായാഹ്നങ്ങൾക്കു ദൈർഘ്യം പോരാതെയായി. ഒരു അബ്സർഡ് ഡ്രാമ പോലെയാണ് ജീവിതം എന്ന് ഞാനും പ്രശാന്തും സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു, ഞങ്ങൾ ഒരുമിക്കുന്ന വേളകളിൽ എല്ലാം.
പ്രശാന്ത് വഹിച്ച പദവികൾ, ഇരുന്ന തസ്തികകൾ, ഇവയ്ക്കെല്ലാം അയാൾ ചാർത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്! ഭരണ സിരാകേന്ദ്രങ്ങളിൽ, അധികാര സിംഹാസനങ്ങളിൽ അന്യമായൊരു സമഭാവന. അവിടെയൊക്കെയിരുന്നു കൊണ്ട് അയാൾ സമൂഹത്തിനു നൽകിയ സംഭാവനകൾ ഉണ്ട്. സന്ദേശങ്ങളുണ്ട്. “Bro” ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും! ആർട് ഓഫ് റീപാർടീ എന്ന ഷോണറിൽ ഒരു “ പ്രശാന്ത് സിഗ്‌നേച്ചർ “ തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാൻ പോകുന്നേയുള്ളു. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരിതേയ്ക്കാൻ ശ്രമിച്ചു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു വിജയം നേടി. അതോടെ മാധ്യമ സ്ഥാപനം പ്രശാന്തിനെതിരായി. ഓ. വി വിജയൻ്റെ വാക്കുകൾ കടമെടുത്താൽ “ കരിമ്പനപ്പറ്റകളിൽ കാറ്റ് പിടിക്കും പോലെ” പ്രശാന്ത് ചിലപ്പോൾ ചിലതിൽ സ്വയം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എന്തും ഉള്ളിലൂറിച്ചിരിച്ചും
ആസ്വദിച്ചുമാണ് പ്രശാന്ത് ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ അവസാനം സ്വന്തം ഡിപ്പാർട്മെന്റിലെ തന്നെ അനീതികൾക്കെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കേണ്ടി വന്നു പ്രശാന്തിന്. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ല . നിശബ്ദതയും കണ്ണീരും അല്ലാതെ!
“never depilate a lion in his own den“. അതാണ് പ്രശാന്ത് ചെയ്ത കുറ്റം. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയിൽ ചെന്ന് കയറി കേശ നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിച്ചു. when in a crisis, sometimes the hardest thing in life is to know which bridge to cross and which to burn! ഇവിടെ സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് എനിക്ക് തോന്നുന്നതു. മുപ്പത്തിയൊന്നു വര്ഷങ്ങള്ക്കു മുൻപ് സമാനമായ സാഹചര്യങ്ങളിൽ ഒരു സെൻട്രൽ ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നപ്പോൾ ഞാനും ഒന്ന് പകച്ചു നിന്നിട്ടുണ്ട്.
“nothing vast enters the life of mortals without a curse” എന്നാണു സോഫോക്ലസ് പറഞ്ഞത്. ഈ ലോകം വിശാലമാണ് പ്രശാന്ത്. to somebody with brilliant managerial skills and empathy, this world will be your cradle. എത്രയോ പേർ പ്രശാന്തിനെ ഇഷ്ടപ്പെടുന്നു, പ്രശാന്തിനായ് ശബ്ദമുയർത്തുന്നു. ഇതൊരു വിശ്രമസമയം മാത്രം. തിരിച്ചു വരു, കൂടുതൽ ഊർജസ്വലനായി. and to his detractors, here’s Neruda “ you can cut all the flowers, but you cant stop the spring from coming “
അതേസമയം, സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിനെ സമീപിച്ചേക്കും. എൻ പ്രശാന്ത് ഫയല്‍ മുക്കിയെന്ന് എ ജയതിലക് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പരസ്യ പോര് ആരംഭിച്ചത്.വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാജ രേഖ ചമച്ചുവെന്നതടക്കം എൻ പ്രശാന്ത് നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രശാന്തിനെ സസ്‌പെന്റ് ചെയ്തിരുന്നു.എന്നാൽ നിയമപോരാട്ടം തുടരുമെന്നാണ് എൻ പ്രശാന്തിന്റെ നിലപാട്.
Story Highlights : Singer G Venugopal supported N Prashanth IAS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here