അമേരിക്കൻ നിക്ഷേപകരെ പറ്റിച്ച് ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തോ അദാനി?

അന്താരാഷ്ട്ര തലത്തിൽ ചോദ്യശരങ്ങൾക്ക് മുൻപ് പ്രതിരോധത്തിലാണ് ഗൗതംഅദാനിയും അദ്ദേഹം പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യവും. ഇന്ത്യയിൽ 2029 കോടി രൂപ കൈക്കൂലി നൽകി നേടിയ കരാറുകൾ കാട്ടിയാണ് അമേരിക്കയിൽ നിന്ന് അദാനിയുടെ കമ്പനി നിക്ഷേപം സ്വീകരിച്ചതെന്നാണ് അമേരിക്കയിൽ അന്വേഷണ ഏജൻസിയുടെ കുറ്റപത്രം പറയുന്നത്. ആന്ധ്രപ്രദേശിൽ ഭരണത്തിന് നേതൃത്വം നൽകിയ ഉന്നതന് 1750 കോടിയുടെ കൈക്കൂലി ഗൗതം അദാനി നേരിട്ട് കണ്ട് ഉറപ്പിച്ചുവെന്നും ഒഡീഷ, തമിഴ്നാട്, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ സർക്കാരുകൾക്കും കൈക്കൂലി വാഗ്ദാനം ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നു. അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചെന്ന ആരോപണത്തിൽ 2023ൽ തുങ്ങിയ അന്വേഷണത്തിന് ഒടുവിലാണ് അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്.
അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാർട്മെൻ്റിലെ ക്രിമിനൽ ഡിവിഷൻ ഡെപ്യൂട്ടി അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ലിസ എച്ച് മില്ലറാണ് കുറ്റപത്രം സമർപ്പിച്ചത്. അമേരിക്കൻ നിക്ഷേപകരുടെ പണം ഉപയോഗിച്ച് ഇന്ത്യയിൽ കൈക്കൂലി നൽകി കരാറുകൾ നേടുന്നുവെന്നാണ് അവർ അദാനി കമ്പനിക്കെതിരെ ഉന്നിയിച്ചിരിക്കുന്ന കുറ്റം. ഔദ്യോഗികമായി ഒരു കക്ഷിക്കെതിരെ ഉന്നയിക്കുന്ന എഴുതിയ കുറ്റങ്ങളാണ് അമേരിക്കയിൽ Idictement അഥവാ കുറ്റപത്രം കൊണ്ട് അർത്ഥമാക്കുന്നത്. ഇത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് സമർപ്പിക്കുന്നത്. ആദ്യം ഉന്നയിക്കപ്പെട്ട ആരോപണത്തിൽ അന്വേഷണ ഏജൻസി അന്വേഷണം നടത്തും. ഇവർ തെളിവുകൾ ഒരു സർക്കാർ അഭിഭാഷകന് കൈമാറും. അവർക്ക് ഗൗരവമേറിയ കുറ്റം നടന്നെന്ന് ബോധ്യപ്പെട്ടാൽ ഒരു ഗ്രാൻ്റ് ജൂറിയെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടക്കും.
ഗ്രാൻ്റ് ജൂറി എന്നത് കോടതിയുടെ അധികാര പരിധിക്കുള്ളിൽ താമസിക്കുന്ന പൗരന്മാരിൽ നിന്ന് യാതൊരു ക്രമമോ തരംതിരിക്കലോ ഇല്ലാതെ തെരഞ്ഞെടുക്കുന്ന വ്യക്തികളുടെ സംഘമാണ്. ന്യൂയോർക്കിൽ പരമാവധി 23 പേരെയാണ് ഈ നിലയിൽ തിരഞ്ഞെടുക്കാൻ കഴിയുക. ഇതിൽ തന്നെ 16 പേർ കോടതിയിൽ വാദം കേൾക്കാനുണ്ടാകണം. ന്യൂയോർക്കിൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്താതെ ഒരു വ്യക്തിയെ വിചാരണക്ക് കൊണ്ടുവരാനാവില്ല.
കുറ്റാരോപിതൻ സംശയത്തിന് അതീതമായി കുറ്റക്കാരനാണോ എന്ന് നിർണയിക്കുകയാണ് ഗ്രാൻഡ് ജൂറിയുടെ ചുമതല. ഇതിന് ലഭ്യമായ തെളിവുകൾ മതിയോ എന്നും ജൂറിയാണ് തീരുമാനിക്കുന്നത്. വ്യക്തിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ജൂറിക്ക് തോന്നിയാൽ പിന്നീട് കേസ് അന്തിമ വാദം കേൾക്കാനായി വിടും. ഗ്രാൻഡ് ജൂറി നടപടികൾ രഹസ്യമായാണ് നടക്കുക. അതേസമയം ജൂറിയിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതില്ല. തെളിവുകൾ പരിശോധിച്ച 16 മുതൽ 23 വരെ ജൂറിമാരിൽ കുറഞ്ഞത് 12 പേർ അഭിപ്രായ ഐക്യത്തിലെത്തിയാൽ ഭൂരിപക്ഷ അഭിപ്രായമായി അത് ജൂറിയുടെ തീരുമാനമാകും.
അദാനിയുടെ കേസ് വിചാരണയിലേക്ക് പോകുമെന്നാണ് കരുതുന്നത്. ഇതിൽ ഗ്രാൻഡ് ജൂറിയെ നിലവിൽ ലഭ്യമായിരിക്കുന്ന തെളിവുകൾ കോടതിയിലെ ജഡ്ജ് അറിയിക്കും. പ്രതികൾക്ക് ജാമ്യം നൽകണമോ എന്നും ഈ ഘട്ടത്തിൽ തീരുമാനിക്കും. കുറ്റാരോപിതർ കുറ്റം നിഷേധിച്ചാൽ കേസ് വിചാരണയിലേക്ക് പോകും.
Story Highlights : Arrest warrant issued against Gautam Adani in New York for alleged bribery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here