Advertisement

‘ടർക്കിഷ് തർക്കം’ “മതനിന്ദ” ആരോപിച്ച് ആരെങ്കിലും ഭീഷണി മുഴക്കിയതായി ശ്രദ്ധയിൽപ്പെട്ടില്ല, കേരളത്തിൽ ഇസ്ലാമോഫോബിയക്ക് നല്ല മാർക്കറ്റുണ്ട്‌; വി.ടി.ബൽറാം

November 28, 2024
Google News 1 minute Read

‘ടർക്കിഷ് തർക്കം’ എന്ന സിനിമ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. മതനിന്ദ ആരോപിച്ച് നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായെന്ന് ആരോപിച്ചായിരുന്നു സിനിമയുടെ അണിയറപ്രവർത്തകരുടെ നടപടി. ബുധനാഴ്ച്ച കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി ടി ബൽറാം.

തിയറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കിൽ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ടെന്നും ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.

ഒരു കബറടക്കച്ചടങ്ങുമായി ബന്ധപ്പെട്ട തർക്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമ കാണാനെത്തുന്ന പ്രേക്ഷരെ ചിലർ തെറ്റിദ്ധരിപ്പിച്ച് സിനിമ കാണുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണെന്നും എന്നാൽ സിനിമയിൽ ഒരു മതത്തെയും നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ലെന്നും നിർമാതാക്കൾ പറഞ്ഞിരുന്നു.

വി ടി ബൽറാമിന്റെ കുറിപ്പ്

‘ടർക്കിഷ് തർക്കം’ എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതിൽ “മതനിന്ദ” ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ആ സിനിമയെ വിമർശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനിൽ കണ്ടിരുന്നില്ല.

മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിർമാതാവിനേയോ “ഭീഷണിപ്പെടുത്തി”യതിന്റെ പേരിൽ സിനിമ തിയറ്ററുകളിൽ നിന്ന് താത്കാലികമായി പിൻവലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പൊലീസിന് മുമ്പിൽ വന്നിട്ടുണ്ടോ, അതിൽ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാർ മാധ്യമങ്ങൾ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.

തിയേറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കിൽ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ട്‌. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്‌. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന രാഷ്ട്രീയ പാർട്ടികളും അവർക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വർഗീയതയുടെ കളത്തിൽ ഉൾക്കൊള്ളിച്ച്‌ ന്യായീകരണ ക്യാപ്സ്യൂളുകളുണ്ടാക്കുന്ന കാലമാണ്‌. കച്ചവട താത്പര്യങ്ങൾക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത്‌ ഈ നാടിന്‌ താങ്ങാനാവില്ല.

Story Highlights : V T Balram Against Turkish Tharkkam movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here