പി ശശി നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി കേസ്; പി വി അന്‍വര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം

പി ശശി നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ പി വി അന്‍വറിന് നോട്ടീസ്. കണ്ണൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസച്ചത്. ഡിസംബര്‍ മൂന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.
വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അന്‍വര്‍ 16 ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയത്.
പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളെന്ന് കേസ് ഫയല്‍ ചെയ്തതിന് ശേഷം പി ശശി ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഇവര്‍ അസ്വസ്ഥരെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള അക്രമം എന്നും അദ്ദേഹം വ്യക്തമാക്കി.ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ നേട്ടമുണ്ടാകാത്ത ഒരു കുടുംബവും കേരളത്തില്‍ ഇല്ലെന്നും പി ശശി പറഞ്ഞു.
സര്‍ക്കാരിനുള്ള പിന്തുണ കൂടുന്നു. ജനങ്ങളുടെ ശ്രദ്ധ ഇതില്‍ നിന്ന് തിരിച്ചു വിടണം. ഇത് ചര്‍ച്ച ചെയ്താല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായല്ലാതെ ആരും വോട്ട് ചെയ്യില്ല. ആ ശ്രദ്ധ തിരിച്ചുവിടാനായാണ് മറ്റു പലരുടെയും കയ്യില്‍ കളിക്കുന്ന കരുക്കളായി നില്‍ക്കുന്ന ഇതുപോലുള്ള ആളുകള്‍ ഈ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.
Story Highlights : P. V. Anvar should appear in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here