മംഗലപുരം ഏരിയാ സമ്മേളനത്തിലും പൊട്ടിത്തെറി; ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി; മധു പാര്‍ട്ടി വിട്ടേക്കും

തിരുവനന്തപുരം മംഗലപുരത്ത് ഏരിയാ സമ്മേളനത്തില്‍ നിന്നും ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മധു കടുത്ത നിലപാട് സ്വീകരിച്ചത്. എം ജലീലാണ് പുതിയ ഏരിയാ സെക്രട്ടറി. മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടേക്കും. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിര്‍ത്തിരുന്നുവെന്നാണ് വിവരം. ഇതാണ് തര്‍ക്കത്തിനും ഇറങ്ങിപ്പോക്കിനും കാരണം
ജില്ലാ സെക്രട്ടറി വി ജോയി ആയിരിക്കുന്നിടത്തോളം ഏരിയ സെക്രട്ടറിയായി തനിക്ക് തുടര്‍ന്നു പോകാന്‍ സാധിക്കില്ലെന്നും അതിന്റെ ഭാഗമായാണ് ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതെന്നും മധു മുല്ലശേരി പറഞ്ഞു. തുടര്‍ന്ന് എന്തുവേണം എന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏരിയ കമ്മിറ്റിയെ തകര്‍ക്കാനുള്ള ശ്രമമാണ് മംഗളപുരത്തെ പാര്‍ട്ടിയും ജില്ലാ സെക്രട്ടറിയും നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി പലപ്പോഴും പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. മംഗളപുരം ഏരിയ കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് ജില്ലാ സെക്രട്ടറിയുടെ പ്രവര്‍ത്തനം – അദ്ദേഹം വ്യക്തമാക്കി.
Read Also: ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ.സി വേണുഗോപാൽ; സൗഹൃദ സന്ദർശനമെന്ന് നേതാക്കൾ
ഇന്നലെയും ഇന്നുമായി നടന്നു വന്ന മംഗലപുരം ഏരിയ സമ്മേളനത്തിന്റെ സെക്രട്ടറി തെരഞ്ഞെടുപ്പും പുതിയ കമ്മറ്റി തെരഞ്ഞെടുപ്പും ഇന്ന് ഉച്ചയോടെയായിരുന്നു. സംസ്ഥാന കമ്മറ്റിയിലെ നിരീക്ഷകരടക്കമുള്ള നേതാക്കള്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്നു. മധു മുല്ലശേരി സെക്രട്ടറി സ്ഥാനത്ത് ആറ് കൊല്ലം പൂര്‍ത്തിയാക്കിയതിനാല്‍ അദ്ദേഹത്തെ മാറ്റി എം ജലീലിനെ പദവിയിലേക്ക് നിര്‍ദേശിച്ചു. ഇതോടെയാണ് മധു മുല്ലശേരി ഇറങ്ങിപ്പോയതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം.
മംഗലപുരം എരിയാ സമ്മേളനത്തില്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ മത്സരം നടന്നുവെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഏരിയാ സെക്രട്ടറിയുടെഇറങ്ങിപോക്ക് മത്സരത്തിന് ശേഷമായിരുന്നു. മത്സരത്തില്‍ മധു മുല്ലശേരി പരാജയപ്പെട്ടിരുന്നു. മധുവിന് 5 വോട്ടും എം.ജലീലിന് 8 വോട്ടും ലഭിച്ചു. ജലീല്‍ എരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മധു ഇറങ്ങിപ്പോയത്.
Story Highlights : factionalism in CPIM Thiruvananthapuram Mangalapuram area committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here