സിദ്ധാര്‍ത്ഥന്റെ മരണം; വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
പുതിയ അന്വേഷണം നടത്താൻ സർവ്വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ വിദ്യാർത്ഥികൾക്ക് അവസരം നല്‍കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിദ്ധാർത്ഥിനെതിരെ സമാനതകളില്ലാത്തതും മനുഷ്യത്വരഹിതവുമായ ക്രൂരത നടന്നത്. ക്ലാസിലെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു സീനിയർ വിദ്യാർത്ഥികളുടെ ആദ്യ മർദനം. പിന്നീട് ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയിലെ കടുത്ത മനോവിഷമമാണ് സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പന്ത്രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Story Highlights : highcourt cancelled the decision to debar the students on siddharth death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here