SDRF ഫണ്ട് മാനദണ്ഡപ്രകാരം വയനാട്ടിൽ പണം ചിലവഴിക്കുന്നതിന് പരിമിതികൾ ഉണ്ട്; മന്ത്രി കെ രാജൻ
SDRF ഫണ്ട് മാനദണ്ഡങ്ങൾ പ്രകാരം വയനാട്ടിലെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിൽ പരിമിതികൾ ഉണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. എസ് ഡി ആർ എഫ് ഫണ്ട് കേരളത്തിൻറെ അവകാശമാണ്. മാനദണ്ഡങ്ങൾ അനുസരിച്ച് കിട്ടിയ പണം മാത്രമാണ് കേന്ദ്രത്തിൽ നിന്ന്, അതല്ലാതെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല. ഹൈക്കോടതിയുടെ പരാമർശങ്ങൾ പരിശോധിച്ച ശേഷം മാത്രം മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
SDRF ഫണ്ട് ഉപയോഗിച്ച് മാറ്റിപ്പാർപ്പിച്ചവരുടെ വാടക കൊടുക്കാൻ കഴിയില്ല. അത് സിഎംഡിആർഎഫിൽ നിന്നാണ് കൊടുക്കുക. കേരളത്തിലെ ഡിസാസ്റ്റർ മാനേജ്മെൻറ് വിഭാഗത്തിന്റെ കയ്യിൽ ഇതുവരെയുള്ള എല്ലാ കണക്കുകളും ഉണ്ട്.ഇന്നലെയാണ് കോടതി ഇത് സംബന്ധിച്ച കണക്ക് ചോദിച്ചത്. ഈ വിഷയത്തിൽ അവ്യക്തതയില്ല മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചിരിക്കുകയാണ്. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കോടതി വിമർശിച്ചു. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സ്വമേധയ എടുത്ത കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു വിമർശനം. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഫിനാനൻസ് ഓഫിസറെ നേരിട്ട് വിളിച്ചു വരുത്തിയാണ് കോടതി അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. കേന്ദ്രം സഹായം നൽകുന്നില്ല എന്ന സംസ്ഥാന സർക്കാരിന്റെ വാദം ഇത്തവണ കോടതി കേട്ടില്ല.
ഈ വർഷം 95 കോടിരൂപയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് ചെലവാക്കിയത്. 677 കോടി ബാക്കിയുണ്ട്. ഇതിൽ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കമെന്ന കോടതിയുടെ ചോദ്യത്തിന് സംസ്ഥാന സർക്കാരിന് മറുപടിയില്ലായിരുന്നു. കൃത്യമായി അക്കൗണ്ടിംഗ് നടത്താത്തതാണ് ഇതിന് കാരണം എന്നും കോടതി വിമർശിച്ചു. ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്നും ചോദിച്ചു.
കേന്ദ്രവും സംസ്ഥാവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾ അവസാനിപ്പിക്കണം.എസ്.ഡി.ആർ.എഫ് ഫണ്ടിലെ നീക്കിയിരുപ്പ് ,വിനിയോഗിച്ച തുക ,ആവശ്യമായ തുക എന്നിവയുടെ കൃത്യമായ കണക്ക് ഹാജരാക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. വ്യാഴാഴ്ച കണക്കുകൾ നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
Story Highlights : As per SDRF fund norms there are limitations on spending money in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here