സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം; കേസ് നാളെ കോടതി പരിഗണിക്കും
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് നാളെ കോടതി പരിഗണിക്കും. അബ്ദുറഹീമിന്റെ ജയിൽ മോചനത്തിനുള്ള ഉത്തരവ് നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജയിൽ മോചനത്തിനായുള്ള കാത്തിരിപ്പിലാണ് അബ്ദുറഹീമിനോടൊപ്പം കൂടുംബവും മലയാളികളും.
കഴിഞ്ഞ നവംബർ പതിനേഴിന് അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനൽ കോടതി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് ഡിസംബർ 8 ലേക്ക് നീട്ടി വെക്കുകയായിരുന്നു. നാളെ കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ അബ്ദുറഹീമിന്റെ ജയിൽ മോചനത്തിനുള്ള ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീണ്ടു പോയത്. നാളെ ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽകോടതിയും, ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അബ്ദുറഹീം ജയിൽ മോചിതനാകുന്നതും നാട്ടിലേക്ക് മടങ്ങുന്നതും.
നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷത്തോളമായി ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം. ദിയാധനമായ 15 മില്യൺ റിയാൽ മലയാളികൾ സ്വരൂപിച്ച് മരിച്ച സൌദി ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. ഇനി ജയിൽ മോചനത്തിനുള്ള കാത്തിരിപ്പിലാണ്.
Story Highlights : Release of Abdul Rahim; The court will hear the case tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here