ഒരുമിച്ച് നടന്നവര്‍ ഒന്നിച്ച് മടങ്ങി; സങ്കടപ്പെരുമഴയില്‍ നാടൊന്നാകെ നനഞ്ഞു; കരിമ്പ അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കബറടക്കി
നാടിനെ കണ്ണീര്‍ക്കടലാക്കി, പാലക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മരിച്ച നാല് പെണ്‍കുട്ടികള്‍ ഇനി ഓര്‍മ്മ. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് കൂട്ടുകാരികള്‍ക്കും ഖബറൊരുങ്ങിയത്. കുഞ്ഞുനാള്‍ മുതലുള്ള കൂട്ടുകാര്‍ അവസാനയാത്രയിലും ഒന്നിച്ചു. പെയ്തുതോരാത്ത സങ്കടപ്പെരുമഴയില്‍, നാടൊന്നാകെ അവര്‍ നാല് പേര്‍ക്കും അന്ത്യയാത്രമൊഴി ചൊല്ലി. പൊന്നോമനകളെ അവസാന നോക്കു കാണാനെത്തിയവര്‍ക്ക് സങ്കടം താങ്ങാനായില്ല. (funeral of four students died in karimba accident)
രാവിലെ എട്ടര മുതല്‍ കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടന്നു. സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ സഹിക്കാനാകാതെ വീട്ടുകാര്‍ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങള്‍ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എംബി രാജേഷ്, മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ കുട്ടികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പനയംപാടത്ത് വെച്ച് ലോറി മറിഞ്ഞ് കുട്ടികള്‍ മരിച്ചത്. പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് അവരെഴുതിയ ഉത്തരങ്ങള്‍ ഒത്തുനോക്കി മിഠായി നുണഞ്ഞ് അവരങ്ങനെ നടക്കുകയായിരുന്നു.പിന്നിലൂടെ വന്ന ലോറി അവരുടെ ജീവനെടുക്കുകയായിരുന്നു.
ഇര്‍ഫാനയും റിത ഫാത്തിമയും നിതാ ഫാത്തിമയും ആയിഷയും ഉറ്റ സുഹൃത്തുക്കക്കളാണ്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു. പല്ലുവേദനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇര്‍ഫാനയുടെ മാതാവ് സ്‌കൂളിലെത്തിയിരുന്നു. അവരുടെ കണ്‍മുന്നിലായിരുന്നു ദാരുണ അപകടം. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇവരുടെ കൂട്ടുകാരി അജ്‌ന ഷെറിന്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല.
Story Highlights : funeral of four students died in karimba accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here