രാജ്യത്തെ യുവാക്കളുടെ വിരൽ BJP മുറിക്കുന്നു; ലോക്‌സഭയിൽ ‘ഏകലവ്യൻ’ പരാമർശവുമായി രാഹുൽ ഗാന്ധി

ലോക്സഭയിൽ ഏകലവ്യന്റെ കഥപറഞ്ഞ് ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ദ്രോണാചാര്യർ ഏകലവ്യൻ്റെ തള്ളവിരൽ മുറിച്ചതുപോലെ ബിജെപി ഇന്ത്യയിലെ യുവാക്കളുടെ പെരുവിരൽ മുറിക്കുകയാണ്. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് രാഹുലിന്റെ പ്രസംഗം.
“ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടന എന്നാണ് ആളുകൾ ഭരണഘടനയെ വിളിക്കുന്നത്, എന്നാൽ ഭരണഘടനയിൽ നമ്മുടെ രാജ്യത്തിൻ്റെ ഒരു തത്ത്വചിന്തയിൽ നിന്നുള്ള ഒരു കൂട്ടം ആശയങ്ങൾ അടങ്ങിയിരിക്കുന്നു. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം”.
Read Also: അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തി വിടൂ; ശംഭു അതിർത്തിയിൽ കർഷകരെ തടഞ്ഞ് പൊലീസ് , ജലപീരങ്കി പ്രയോഗിച്ചു
“ഭരണഘടന പുതിയ ഇന്ത്യയുടെ രേഖയാണ്, ഭരണഘടനയിൽ ഉള്ളത് ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറുടെയും ആശയങ്ങളാണ്. ഹാത്രസിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തെ കഴിഞ്ഞ ദിവസം നേരിൽ കണ്ടു, ബലാത്സംഗം ചെയ്ത പ്രതികൾ ഇപ്പോൾ സ്വതന്ത്രരായി നടക്കുകയാണ്
എന്നാൽ പെൺകുട്ടിയുടെ കുടുംബമോ അടച്ചുപൂട്ടി ഇരിക്കുന്ന അവസ്ഥയിലും. ഉത്തർപ്രദേശിൽ ഭരണഘടന ഇല്ല, മനുസ്മൃതി ആണോ ? നിങ്ങൾ എവിടെപ്പോയാലും വെറുപ്പ് പ്രചരിപ്പിക്കുന്നു. എന്ത് പറഞ്ഞാലും ജാതി സെൻസസ് നടപ്പാക്കണം. ആരുടെയെല്ലാം ആണ് തള്ളവിരൽ മുറിച്ചതെന്ന് വ്യക്തമാക്കണം, ഇന്ത്യ സഖ്യം ജാതി സെൻസസ് കൊണ്ടുവരുമെന്നും” രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അനുരാഗ് താക്കൂർ രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ഭരണഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്നും ഭരണഘടന കൈയ്യിൽ കൊണ്ട് നടക്കുന്നതല്ലാതെ ഭരണഘടന തുറന്നു വായിച്ചിട്ടില്ലെന്ന് അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.
Story Highlights :Rahul Gandhi with ‘Ekalavyan’ remark in Lok Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here