ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-12-2024)

വയനാട്ടില്‍ ആദിവാസി യുവാവിനെതിരെ കൊടുംക്രൂരത; റോഡിലൂടെ വലിച്ചിഴച്ചു; പ്രതികളെ തിരിച്ചറിഞ്ഞു
വയനാട് ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കണിയാമ്പറ്റ സ്വദേശി അര്‍ഷിദും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വിനോദസഞ്ചാരികളുടെ പരാക്രമം ചോദ്യംചെയ്ത മാതനെ റോഡിലൂടെ വലിച്ചിഴച്ചത് അരക്കിലോമീറ്ററോളം ദുരമാണ്. ഗുരുതര പരുക്കേറ്റ മാതന്‍ ഇപ്പോള്‍ ചികിത്സയിലാണ്.
മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസത്തില്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി
മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസത്തില്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കത്തിന് മറുപടി നല്‍കാന്‍ വൈകിയെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിസംബര്‍ ഒന്‍പതിന് കിട്ടിയ കത്തിന് പതിമൂന്നിന് മറുപടി നല്‍കിയെന്നാണ് വിശദീകരണം. ടൗണ്‍ഷിപ്പിന്റെ രൂപരേഖ തയാറാകുമ്പോള്‍ വിവരങ്ങള്‍ അറിയിക്കും. നൂറ് വീടെന്ന സഹായ വാഗ്ദാനത്തിന് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെക്ക് സെവന്‍ പരിശോധിക്കേണ്ട വിഷയമെന്ന് ഡോ.ഹക്കിം അസ്ഹരി ട്വന്റിഫോറിനോട്
മെക്ക് സെവന്‍ പരിശോധിക്കേണ്ട വിഷയമെന്ന് ഡോ.ഹക്കിം അസ്ഹരി ട്വന്റിഫോറിനോട് പറഞ്ഞു. വ്യായാമം മറയാക്കി സുന്നികളെ സ്വാധീനിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് മറുപടി പറയും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മെക് 7ന് എതിരെ രംഗത്ത് എത്തി. മത തീവ്രവാദികള്‍ ആണ് അതിനു പുറകില്‍ എന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞത് വസ്തുത ആണ് എന്നും കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പരിശീലകന്‍ മിഖായേല്‍ സ്റ്റാറയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴസ്
മിഖായേല്‍ സ്റ്റാറയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴസ്. നടപടി സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെ. സഹ പരിശീലകരേയും പുറത്താക്കി.ടി ജി പുരുഷോത്തമന് ടീമിന്റെ താത്ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.
വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ പ്രതിഷേധവുമായി കത്തോലിക്കാ സഭ
വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ പ്രതിഷേധവുമായി കത്തോലിക്കാ സഭ. അടിയന്തരമായി പിന്‍വലിക്കണമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. കിരാത നിയമമെന്ന് മാര്‍ ജോസഫ് പാംപ്ലാനി വിമര്‍ശിച്ചു. ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിക്കാന്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
Story Highlights : today’s headlines (16-12-2024)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here