കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ നിരാഹാരസമരം; ഇടപെടലുമായി സുപ്രീംകോടതി

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ നിരാഹാരസമരത്തിൽ ഇടപെടലുമായി സുപ്രീംകോടതി. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പഞ്ചാബ് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.ഇതിനായി ഈ മാസം 31വരെ പഞ്ചാബ് സർക്കാരിന് സുപ്രീംകോടതി സമയം നൽകി.ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ ആണ് ഇടപ്പെടൽ. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഖനൗരിയില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹാരമിരിക്കുന്നു. ദല്ലേവാളിന് വൈദ്യസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധിക്കുന്ന കർഷകർ തടസ്സപ്പെടുത്തുന്നുവെന്ന് പഞ്ചാബ് സർക്കാർ ആരോപിച്ചു.എന്നാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാത്ത കർഷക നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്ന് കോടതി വ്യക്തമാക്കി.
Read Also: അണ്ണാ യൂണിവേഴ്സിറ്റി ലൈംഗികാതിക്രമം: കേസ് അന്വേഷിക്കാന്‍ വനിതാ പൊലീസിന്റെ പ്രത്യേക സംഘം
മിനിമം താങ്ങുവില നിയമപരമാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. പഞ്ചാബിൽനിന്നെത്തിയ ഡൽഹി ചലോ മാർച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിനെ തുടർന്നാണ് കിസാൻ മോർച്ച (രാഷ്‌ട്രീയേതര വിഭാഗം) നേതാവ് ദല്ലേവാൾ നിരാഹാരം തുടങ്ങിയത്. കുറച്ച് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി തുടരുകയാണ്.
Story Highlights : SC gives Punjab govt time till Dec 31 to shift fasting farmer leader Dallewal to hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here