Advertisement

വീണ്ടും മലയാളി തിളക്കം; ഇന്ത്യന്‍ ടീമിലെത്താൻ ജിന്‍സിയും നജ്‌ലയും

January 4, 2025
3 minutes Read

മിന്നു മണി, ആശ ശോഭന, സജന സജീവൻ. ട്വൻ്റി 20 ആയാലും ഏകദിനമായാലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളികളായി ഇനിയാര് എന്ന് ചോദിച്ചാൽ ഉത്തരമുണ്ട്. ജിൻസി ജോർജും സി.എം.സി. നജ്ലയും ലക്ഷ്യത്തിന് അടുത്തെത്തിക്കഴിഞ്ഞു.ഇനി ഫോം ,ഭാഗ്യം ഒക്കെ നിർണായകം.
ഞായറാഴ്ച ചെന്നെയില്‍ തുടങ്ങുന്ന ചാലഞ്ചര്‍ ട്രോഫി വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇരുവർക്കും നിര്‍ണ്ണായകമാണ്. ഇന്ത്യ ‘ബി’ ടീമില്‍ കളിക്കുന്ന ജിന്‍സി ജോര്‍ജിനും ടീം ‘സി’ യില്‍ കളിക്കുന്ന സി.എം.സി. നജ്‌ലയ്ക്കും. (അഞ്ചു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെൻ്റില്‍ കേരളത്തിനു കളിക്കുന്ന ഇതര സംസ്ഥാന താരം അരുന്ധതി റെഡ്ഡി ‘എ’ ടീമിലുണ്ട്.)

ദേശീയ ഏകദിന വനിതാ ക്രിക്കറ്റില്‍ മധ്യപ്രദേശിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച ഓപ്പണിങ്ങ് ബാറ്റര്‍ ആണ് കൊല്ലം സ്വദേശിനി ജിന്‍സി ജോർജ് .രണ്ടു സെഞ്ചുറി(188, 109) ഉള്‍പ്പെടെ ഒന്‍പത് ഇന്നിംഗ്‌സില്‍ നിന്ന് 454 റണ്‍സ് നേടി ജിൻസി ചാമ്പ്യന്‍ഷിപ്പിലെ രണ്ടാമത്തെ മികച്ച റൺ നേട്ടക്കാരിയായി.(ഷെഫലി വര്‍മ 527 റണ്‍സുമായി ഒന്നാമത് നിൽക്കുന്നു). യഥാർഥത്തിൽ ജിന്‍സിക്ക് ഇതൊരു തിരിച്ചുവരവാണ്. 2019-20 ല്‍ തായ്ലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെട്ട ക്വാഡ്രാങ്കുലറില്‍ ഇന്ത്യ ‘എ’ യ്ക്കു കളിച്ച ശേഷം ആദ്യമായാണ് ജിന്‍സി ദേശീയ തലത്തിൽ ഇത്രയും ശ്രദ്ധിക്കപ്പെട്ടത്. അണ്ടര്‍ 16 തലം മുതല്‍ 17 വര്‍ഷം കേരളത്തിനു കളിച്ചശേഷമാണ് ജിന്‍സി മധ്യപ്രദേശിന്റെ അതിഥിതാരമായത്. ഈ മാറ്റം ഗുണം ചെയ്തു. മധ്യപ്രദേശ് ആദ്യമായി സീനിയര്‍(വനിതാ) തലത്തില്‍ ക്രിക്കറ്റ് കിരീടം ചൂടി. നേരത്തെ അവര്‍ അണ്ടര്‍ 23, അണ്ടര്‍ 19 വിഭാഗങ്ങളിലൊക്കെ മികവു കാട്ടിയിരുന്നു. ട്വൻറി 20 ടൂര്‍ണ്ണമെന്റ്‌ലും മധ്യപ്രദേശ് നിരയില്‍ തിളങ്ങാന്‍ ജിന്‍സിക്കു സാധിച്ചു.

ബംഗാളിനെതിരെ നടന്ന കലാശപ്പോരാട്ടം ലിസ്റ്റ് എ വിഭാഗത്തില്‍ ജിന്‍സിയുടെ നൂറാം മത്സരമായിരുന്നു. ആ മത്സരത്തിൽ തിളങ്ങാനായില്ല. പക്ഷേ, ജിൻസിയുടെ ബാറ്റിങ് മികവാണ് മധ്യപ്രദേശിനെ ഫൈനലിൽ എത്തിച്ചത്. മുപ്പത്തിരണ്ടുകാരിയായ ജിന്‍സിയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ടീമിലെത്താനുള്ള സുവര്‍ണ്ണാവസരമാണിത്. ചാലഞ്ചേഴ്‌സ് കപ്പില്‍ കൂടി മികവുകാട്ടിയാല്‍ ഈ ബാറ്ററെ ദേശീയ സെലക്sർമാർക്ക് തഴയാനാവില്ല. ചെന്നൈയിൽ സൗത്ത് സോണ്‍ അക്കാദമിയല്‍ പരിശീലനം നടത്തുന്ന ജിന്‍സിക്ക് ചെന്നൈ മത്സരവേദിയാകുന്നത് ആത്മ വിശ്വാസം നല്‍കണം

മധ്യപ്രദേശിന്റെ ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റും കോച്ച് ശ്വേതയും തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ ജിന്‍സിക്കു കഴിഞ്ഞു. കായികക്ഷമത മെച്ചപ്പെടുത്താന്‍ സഹായിച്ച സാന്‍ഡി എന്‍ നായരോടും മെന്റര്‍ നിതിന്‍ നാങ്ങോത്തിനോടും ചെന്നൈയിലെ അക്കാദമി ഉടമകളായ രാജീവിനോടും സുല്‍ത്താനോടും കോച്ച് പ്രശാന്തിനോടും ജിന്‍സി നന്ദി പറയുന്നു.

മലപ്പുറം സ്വദേശിനി സി.എം.സി. നജ്‌ലയ്ക്ക് ഇത് സീനിയര്‍ തലത്തിലേക്കുള്ള ചുവടു വയ്പാണ്. ദക്ഷിണാഫ്രിക്കയില്‍ അണ്ടര്‍ 19 ട്വന്റി 20 ലോക കപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു നജ്‌ല. ഇപ്പോള്‍ അണ്ടര്‍ 23 സംസ്ഥാന ടീം നായികയാണ്. പോയ വര്‍ഷം സീനിയര്‍ ട്വന്റി 20 ചാലഞ്ചര്‍ കളിച്ചിരുന്നു. ദേശീയ സീനിയര്‍ ട്വന്റി 20യില്‍ അസമിനെതിരെ നേടിയ 74 റണ്‍സ് ശ്രദ്ധിക്കപ്പെട്ടു. 12 വിക്കറ്റും ലഭിച്ചു. അതുവഴി അന്തർ മേഖലാ മത്സരങ്ങളിലും പങ്കെടുത്തു. അണ്ടര്‍ 23 ല്‍ ദേശീയ തലത്തില്‍ അഞ്ചു മത്സരങ്ങളില്‍ 220 റണ്‍സും 11 വിക്കറ്റും നേടി. ഡബ്‌ളിയൂ പി.എലിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിന്റെ നെറ്റ് ബൗളര്‍ ആയിരുന്നു. സീനിയര്‍ തലത്തില്‍ ചാലഞ്ചര്‍ ട്രോഫിയില്‍ മത്സരിക്കാനുള്ള അവസരം ഇന്ത്യന്‍ ടീമിലേക്കുള്ള കാല്‍ വയ്പായി മാറട്ടെയെന്ന് ആശംസിക്കാം.

നജ്‌ലയ്ക്കു പിന്നാലെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ വി.ജെ.ജോഷിതയും സ്ഥാനം നേടി. ഏഷ്യാ കപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ജോഷിത മലേഷ്യയില്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സ്ഥാനം നേടിയിട്ടുണ്ട്. ട്രയാങ്കുലറില്‍ ഇന്ത്യ ‘എ’ ക്കു കളിച്ച ഈ വയനാട്ടുകാരി അണ്ടര്‍ 19 സംസ്ഥാന ടീം നായികയാണ്.

ഇനിയറിയേണ്ടത് കേരളത്തിനു കളിച്ചപ്പോൾ ലഭിക്കാതെ പോയ ഇന്ത്യൻ ജഴ്സി മധ്യപ്രദേശിലൂടെ ജിൻസിക്കു കൈവരുമോയെന്നാണ്. കേരളത്തിൽ നിന്ന് റയിൽവേസ് വഴി പുതുശ്ശേരിയിൽ എത്തി ആശ ശോഭന ഇന്ത്യൻ ടീമിലെത്തിയില്ലേ? അടുത്തത് ജിൻസിയാകട്ടെ.

Story Highlights : Jinsy and Najla Indian team, Sanil P thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top