നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം: ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

നടി ഹണി റോസിന്റെ പരാതിയില്‍ നിര്‍ണായക നീക്കവുമായി അന്വേഷണം സംഘം. ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ബോബി ഉപയോഗിച്ചിരുന്ന ഐഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും.
അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു പ്രതികരണം. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തല്‍, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ബോബിയെ നാളെ നാളെ ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ന് സ്റ്റേഷനില്‍ തുടരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് വിവരം.
വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.
Story Highlights : Boby Chemmanur’s mobile phone was seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here