ട്വന്റിഫോറിനോട് പിള്ളേര്‍ പറഞ്ഞു, ടൊവിനോ കേട്ടു; കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമണിഞ്ഞ് വേദിയില്‍

ട്വന്റിഫോറിലൂടെ കുട്ടികള്‍ പറഞ്ഞ ആഗ്രഹത്തിന് കലോത്സവ വേദിയില്‍ ടൊവിനോ തോമസിന്റെ മറുപടി. കലോത്സവത്തിന്റെ സമാപന ദിവസം ടൊവിനോ ഏത് ലുക്കില്‍ എത്തണമെന്ന് ട്വന്റിഫോര്‍ നടത്തിയ വോക്സ് പോപ്പില്‍ കുട്ടികളോട് ചോദിച്ചിരുന്നു. കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും കൂളിംഗ് ഗ്ലാസും എന്നാണ് ഭൂരിഭാഗം കുട്ടികളും അഭിപ്രായപ്പെട്ടത്. കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് കറുത്ത ഷര്‍ട്ടും മുണ്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ചായിരുന്നു ടൊവിനോയുടെ മാസ്സ് എന്‍ട്രി.
രണ്ടു ദിവസം മുന്‍പ് ഒരു വീഡിയോ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ തവണ മമ്മൂക്കയും അങ്ങനെ ഒരു വീഡിയോ കണ്ടതിന് ശേഷമാണ് എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിച്ചത്. ഞാന്‍ ഏത് വേഷത്തില്‍ വന്നാലും നല്ലതാണെന്ന് പറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പറഞ്ഞത് കറുത്ത ഷര്‍ട്ടും മുണ്ടുമുടുത്ത് വന്നാല്‍ നല്ലതാണെന്നാണ്. ഭാഗ്യവശാല്‍ എനിക്ക് ഏറ്റവും കൂടുതലുള്ളത് കറുത്ത ഷര്‍ട്ടായത് കൊണ്ട് അത് വളരെ എളുപ്പമായിരുന്നു. വേറെ കുറച്ചുപേര്‍ ഞാന്‍ മോഡേണ്‍ ഡ്രസില്‍ വരുന്നതാണ് ഇഷ്ടമെന്ന് പറഞ്ഞു. അവര്‍ എന്നോട് ക്ഷമിക്കണം ഇനി ഇങ്ങനെ ഒരു ചടങ്ങിന് അവസരം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് വേണ്ടി മോഡേണ്‍ വസ്ത്രങ്ങള്‍ ഇട്ടിട്ടു വരാന്‍ ശ്രമിക്കാം – ടൊവിനോ പറഞ്ഞു. കഴിഞ്ഞ കലോത്സവത്തിന് പ്രേക്ഷകരുടെ അഭിപ്രായപ്രകാരം മുണ്ടും ഷര്‍ട്ടും ധരിച്ചു വന്ന മമ്മൂക്ക അന്ന് സോഷ്യല്‍ മീഡിയയിലും വേദിയിലും തരംഗമായിരുന്നു.
കലോത്സവത്തിന് ക്ഷണിച്ച എല്ലാവരോടും നന്ദി ഉണ്ടെന്നും ഇനി തനിക്കും കലോത്സവത്തില്‍ ഒക്കെ പങ്കെടുത്തിട്ടുള്ള ആളാണെന്ന് പറയാന്‍ സാധിക്കുമെന്നും ടൊവിനോ പറഞ്ഞു. പരിപാടിയുടെ സംഘാടകരും, വിദ്യാഭ്യാസ വകുപ്പും, കമ്മിറ്റികളും, വിജയികളും എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയികളോടൊപ്പം നൂലിഴ വ്യത്യാസത്തില്‍ പരാജയപെട്ടവരെയും ടൊവിനോ അഭിനന്ദിച്ചു .സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ജീവിതകാലം മുഴുവന്‍ കലയെ കൈവിടാതെ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Tovino Thomas at Kerala School Youth Festival stage in dress code which students predicted through TwentyFour News
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here