ബോബി ചെമ്മണ്ണൂർ കേസ്; നിർണായകമായത് ഹണി റോസിന്റെ രഹസ്യമൊഴിയെന്ന് DCP അശ്വതി ജിജി

ബോബി ചെമ്മണ്ണൂർ കേസിൽ നിർണായകമായത് നടി ഹണി റോസിന്റെ രഹസ്യമൊഴിയെന്ന് കൊച്ചി ഡി സി പി അശ്വതി ജിജി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റങ്ങൾ സമ്മതിച്ചില്ല. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ എല്ലാം ശക്തമായിരുന്നു. ആരാധകരുടെ പ്രതിഷേധം എന്തിനെന്നറിയില്ലെന്നും ഡിസിപി ട്വന്റി ഫോറിനോട് പറഞ്ഞു.
പരാതിയും മൊഴികളിലുമാണ് എല്ലാം വ്യക്തമായത്. കേസിനാസ്പദമായ അന്വേഷണങ്ങൾ മാത്രമാണ് നടന്നത്. ആദ്യം സമർപ്പിച്ച കേസുകൾ പ്രത്യേകം പരിഗണിക്കും. കസ്റ്റഡിയിൽ വേണമോ എന്നുള്ളത് ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഡി സി പി അശ്വതി ജിജി. ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജാമ്യത്തിനായി ബോബി ചെമ്മണ്ണൂർ കളത്തിൽ ഇറക്കിയത് ബി രാമൻ പിള്ളയെയും സംഘത്തെയും. പരാതിക്കാരിയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും, അറസ്റ്റിന്റെ പോലും ആവശ്യമില്ലെന്നും രാമൻപിള്ള കോടതിയിൽ പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം പക്ഷെ പ്രോസിക്യൂഷൻ നിഷ്പ്രഭമാക്കി. ജാമ്യം നൽകിയാൽ ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കും. സൈബർ ഇടത്തിൽ അധിക്ഷേപങ്ങൾ നടത്തുന്നയാളുകൾ പ്രോത്സാഹനം ആകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രഥമ ദൃഷ്ടിയിൽ കേസ് നിലനിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഡിജിറ്റൽ തെളിവുകൾ നിരത്തിയാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് പൂട്ടിയത്.കേസിൽ വ്യവസായി ബോബി ചെമ്മണൂർ റിമാൻഡിലാണ്.
Story Highlights : DCP Aswathy Gigi says that Honey Rose’s confidential statement is crucial in Boby Chemmanur case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here