‘കേരളത്തിൽ ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നു; രണ്ടും ഇവിടെ വേണ്ട’; മുഖ്യമന്ത്രി

കേരളത്തിൽ ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ആത്മഹത്യാപരവും അപകടകരവുമാണ്. രണ്ടും ഇവിടെ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം ഇതിനെ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് നാല് വോട്ടിനായി വർഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നേമത്ത് നിന്ന് ബിജെപി ജയിച്ചത് തൊട്ടടുത്ത മണ്ഡലത്തിലെ കോൺഗ്രസ് ധാരണ പ്രകാരമാണ്. തൃശൂരിൽ ബിജെപി ജയിച്ചതും കോൺഗ്രസ് സഹായത്താലാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എൽഡിഎഫിന് 16000 വോട്ട് കൂടി. യുഡിഎഫിന് 85000 വോട്ട് നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെയും മുഖ്യമന്ത്രി വിമർശിച്ചു. ജമാഅത്തെ ഇസ്‌ലാമിയാണ് ലീഗിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലീഗ് അൽപ ലാഭത്തിന് ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ കൂട്ടുപിടിച്ചാൽ അത് ലീഗിൻ്റെ തകർച്ചയും ആത്മഹത്യാപരവുമാണ്. ഇതിനെ അതിനകത്തുള്ളവർ എതിർക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെക്കുട്ടുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നില്ല. അവർക്ക് ചോദ്യം ചെയ്യാനാകില്ല. മോദി തുടരുന്നത് കോൺഗ്രസ് കൊണ്ടുവന്ന നയം. ഫലത്തിൽ ഇരുവരുടെയും നയം ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Story Highlights : CM Pinarayi Vijayan says minority communalism is getting stronger against majority communalism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here