പത്തനംതിട്ട പീഡനം: ജനറല്‍ ആശുപത്രിയിലെ ബാത്‌റൂമില്‍ വച്ച് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി, നാല് പേര്‍ ഉപദ്രവിച്ചു, എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരം

പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ഇന്ന് 11 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വരെ 28 പേരായിരുന്നു ദളിത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായിരുന്നത്. ഇന്ന് നേരം പുലരുമ്പോഴേക്കും അത് 39 ആയി. ഇലന്തട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് 9 പേരാണ് ഇവിടെ അറസ്റ്റിലായത്. പത്തനംതിട്ട,മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളില്‍ ഓരോരുത്തരും അറസ്റ്റിലായി.
പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പറഞ്ഞ മൊഴി പ്രകാരവും, പൊലീസ് അന്വേഷണത്തിലും 58 പേരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ചിലര്‍ വിദേശത്താണ്. ആകെ 29 എഫ്‌ഐആറാണ് സംഭവത്തില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിട്ടുള്ള പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വരികയാണ്. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. 2024 ജനുവരി മാസത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി നാലു പേരാല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് എഫ്‌ഐആര്‍ ,പ്രതികളില്‍ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു.ഇവരെ കാണാന്‍ എന്ന വ്യാജേനെ എത്തിച്ച് ആശുപത്രി ശുചിമുറിയില്‍ വച്ചായിരുന്നു പീഡനം നടന്നത് . പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഇന്നലെ ചിലരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും ,തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിച്ചു മാത്രം മതി അറസ്റ്റ് എന്നാണ് അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
Story Highlights : Pathanamthitta POCSO case: More details in FIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here