Advertisement

ഭോപ്പാൽ ദുരന്തത്തിന്റെ 40ാം വർഷം ഒരു ഗ്രാമത്തെ തേടിയെത്തിയ യൂണിയൻ കാർബൈഡ്  മാലിന്യം

January 16, 2025
Google News 2 minutes Read

മധ്യപ്രദേശിലെ പിതാംപൂറിനടുത്ത് തർപുരയിൽ സ്വകാര്യ കമ്പനിയുടെ സ്ഥലത്ത് 12 നെടുനീളൻ കണ്ടെയ്‌നറുകൾ പാർക് ചെയ്തിരിക്കുകയാണ്. രാജ്യം വിറങ്ങലിച്ച ഇന്നും ഭീതിയോടെ മാത്രം ഓർക്കുന്ന ഭോപ്പാൽ വാതക ദുരന്തത്തിൻ്റെ അവശേഷിച്ച അതീവ അപകടകാരിയായ മാലിന്യത്തിൻ്റെ ഒരു കുഞ്ഞുഭാഗമാണ് ആ കണ്ടെയ്‌നറുകളിൽ ഉള്ളത്. പൂർണമായി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാലിന്യം ഇവിടെ എത്തിച്ചത്. എന്നാൽ കണ്ടെയ്നറുകൾ പാർക് ചെയ്ത സ്ഥലത്തിന് പുറത്തൊരു ഗ്രാമവും അവിടുത്തെ ജനങ്ങളും ആശങ്കയുടെ കനലിൽ ചവുട്ടിയാണ് നിൽക്കുന്നത്. അവരെ വളഞ്ഞിരിക്കുന്ന നൂറ് കണക്കിന് പൊലീസുകാർ അതിൻ്റെ ഗൗരവം വെളിപ്പെടുത്തുന്നു. കണ്ടെയ്നറുകൾ കാണാവുന്ന വീട്ടുകാർക്ക് തങ്ങളുടെ ടെറസിലേക്ക് പോകാൻ പോലും ഇവിടെ അനുവാദമില്ല.

ഭോപ്പാൽ ദുരന്തത്തിന് വഴിവെച്ച യൂണിയൻ കാർബൈഡ് കമ്പനിയുടെ ഭോപ്പാലിലെ പ്ലാൻ്റിൽ നിന്ന് നശിപ്പിക്കാനായി പിതാംപൂരിൽ എത്തിച്ച 337 മെട്രിക് ടൺ മാലിന്യമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ നാട്ടുകാരുടെ കനത്ത പ്രതിഷേധം ഇപ്പോൾ മധ്യപ്രദേശ് സർക്കാരിന് മുന്നിൽ വെല്ലുവിളിയാണ്. മാലിന്യം പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നശിപ്പിക്കുകയെന്ന ഭാരിച്ച ദൗത്യം പൂർത്തീകരിക്കാൻ നാട്ടുകാരുടെ പിന്തുണ കൂടിയേ തീരൂ. ആശങ്കാകുലരായ നാട്ടുകാർ അക്രമാസക്തരാകാതിരിക്കാനാണ് ഈ ഗ്രാമം ഒന്നാകെ പൊലീസ് വലയത്തിലാക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് മാലിന്യവും വഹിച്ച 12 കണ്ടെയ്നറുകൾ ഇവിടെയെത്തിയത്. പിന്നാലെ വിദ്യാർത്ഥികളും അധ്യാപകരും ബിസിനസുകാരും രാഷ്ട്രീയ പ്രവർത്തകും ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിച്ചു. കണ്ടെയ്നറുകൾ ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് ജില്ലാ കളക്ടർ പ്രിയങ്ക് മിശ്ര ഉത്തരവിട്ടത് ഇതിന് പിന്നാലെയാണ്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മാലിന്യം നശിപ്പിക്കാനുള്ള പൊതുസമ്മതി ആർജ്ജിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്.

മധ്യപ്രദേശിലെ വ്യവസായ കേന്ദ്രമാണ് പിതാംപൂറിലെ ഇൻഡസ്ട്രിയൽ ഏരിയ. ഓട്ടോമൊബൈൽ മാനുഫാക്ചറിങ്,മരുന്ന് നിർമ്മാണം, ഡിറ്റർജൻ്റ്, കെമിക്കൽ കമ്പനീസ് തുടങ്ങി ഈ വ്യവസായ മേഖലയിൽ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം കൊണ്ട് ജനജീവിതം ദുസ്സഹമായ സ്ഥലമാണ് പിതാംപൂറിലെ ജനവാസ മേഖല. അതിനാൽ തന്നെ യൂണിയൻ കാർബൈഡ് കമ്പനിയിലെ മാലിന്യം തങ്ങളുടെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്ന് നാട്ടുകാർ നേരത്തെ തന്നെ നിലപാടെടുത്തതാണ്. എന്നാൽ റാംകി എൻവിറോ എഞ്ചിനീയേർന്ന് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന റി-സസ്റ്റൈനബിലിറ്റി എന്ന മാലിന്യ സംസ്കരണ ശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാലിന്യം എത്തിക്കുകയായിരുന്നു.

വ്യവസായ ശാലകളുടെ പ്രവർത്തനം സംസ്ഥാനത്ത് സമ്പത്തും വരുമാനവും വർധിപ്പിച്ചപ്പോൾ അതിൻ്റെ ദോഷം മുഴുവനും നേരിട്ടത് പിതാംപൂറാണ്. ഇവിടെ ഭൂഗൾഭ ജലം മലിനമായി. വെള്ളം കുടിക്കാൻ പറ്റാതായി. ആർ ഒ ഫിൽറ്റർ വെച്ചാണ് മിക്കവാറും എല്ലാ വീടുകളിലും വെള്ളം കുടിക്കാനായി ഉപയോഗിക്കുന്നത്. നാട്ടുകാരിൽ പലതരത്തിലുള്ള ത്വക് രോഗങ്ങളും ശ്വാസകോശ രോഗങ്ങളുമുണ്ടെന്ന് നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം ഭോപ്പാൽ ദുരന്തം നടന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും പ്രകൃതിക്കേറ്റ ആഘാതം പൂർണമായി മാറിയിട്ടില്ല. 2010 ൽ ഒടുവിൽ ഇവിടെ നടന്ന പഠനത്തിൽ 11 ലക്ഷം ടൺ മണ്ണ് വിഷാംശം കലർന്നതാണെന്നും പരിഹാരം വേണമെന്നുമാണ് നാഷണൽ എൻവയോൺമെൻ്റ് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഭോപ്പാലിലെ പ്ലാൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി അധ്യക്ഷനായ സമിതി ഇവിടം ശുദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇവിടെ പഠനം നടത്തിയ രണ്ട് ഏജൻസികളുടെയും സഹായത്തോടെ ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ മധ്യപ്രദേശ് സർക്കാരിന് നിർദ്ദേശവും നൽകിയിരുന്നു. തുരുമ്പെടുത്ത് തുടങ്ങിയ കാർബൈഡ് പ്ലാൻ്റിനകത്തും പുറത്തുമായി വിഷാംശം ഇല്ലാതാക്കുന്നതിനും പ്ലാൻ്റ് ഡീകമ്മീഷൻ ചെയ്യാനും വ്യക്തമായ പ്ലാൻ തയ്യാറാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുള്ള സംസ്ഥാന സർക്കാരിൻ്റെ നടപടികളാണ് ഇപ്പോൾ പിതാംപൂറിനെ സ്ഫോടനാത്മകമായ സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നത്.

Story Highlights : Bhopal’s 40-year-old past is Pithampur’s paranoid future

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here