‘പ്രത്യേക ഭീഷണിയോ വ്യക്തിപരമായ പ്രശ്നമോ ഇല്ല’; ഹിൻഡൻബെർഗ് റിസർച്ച് അടച്ചുപൂട്ടുന്നുവെന്ന് പ്രഖ്യാപിച്ച് നെയ്റ്റ് ആൻഡേഴ്‌സൺ

അദാനിക്കും അദാനി കമ്പനികൾക്കും കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമുണ്ടാക്കാനിടയാക്കിയ റിപ്പോർട്ടുകൾ പുറത്തുവിട്ട ഹിൻഡൻബെർഗ് റിസർച്ച് അടച്ചുപൂട്ടി. സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്‌സൺ ആണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പ്രഖ്യാപനം. ഈ തീരുമാനത്തിന് പിന്നിൽ പ്രത്യേക ഭീഷണിയോ വ്യക്തിപരമായ പ്രശ്നമോ ഇല്ലെന്ന് ആൻഡേഴ്സൺ വ്യക്തമാക്കി.
2023 ജനുവരിയിലാണ് അദാനി എന്റർപ്രൈസസിനെതിരെ രൂക്ഷവിമർശനമുള്ള റിപ്പോർട്ട് ഹിൻഡെൻബെർഗ് പുറത്തുവിട്ടത്. വിദേശത്ത് കടലാസ് കമ്പനികൾ രൂപീകരിച്ച്, അവ മുഖേന സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു ആരോപണം. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾ തകർന്നു.
അദാനി ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ ഗൗതം അദാനിയുടെ ആസ്തിയിലും വൻ ഇടിവുണ്ടായി. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന നേട്ടവും ഗൗതം അദാനിക്ക് നഷ്ടപ്പെട്ടു. ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചെങ്കിലും ഇന്ത്യയിൽ പ്രതിപക്ഷവും ഭരണപക്ഷവും ശക്തമായ രാഷ്ട്രീയ പോരിനും ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തലുകൾ വഴിവച്ചു. അദാനിക്കെതിരായ ആരോപണങ്ങളിന്മേൽ പിന്നീട് സെബിയും അന്വേഷണം നടത്തി.
വിഷയം സുപ്രീം കോടതിയിലും ഉന്നയിക്കപ്പെട്ടെങ്കിലും ഇവ ആരോപണങ്ങൾ മാത്രമാണെന്നും വ്യക്തമായ തെളിവില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. 2024 ഓഗസ്റ്റിൽ അദാനിക്കെതിരെ കൂടുതൽ ഗുരുതരമായ നആരോപണങ്ങളുമായി ഹിൻഡൻബെർഗ് വീണ്ടുമെത്തി.സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനേയും അവർ ലക്ഷ്യം വച്ചു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കൺസൾട്ടൻസി സ്ഥാപനം ഉപയോഗിച്ച് മാധബി ബുച്ച് ലാഭമുണ്ടാക്കിയെന്നായിരുന്നു ആരോപണം.ഈ ആരോപണങ്ങക്ക് പിന്നാലെ ആണ് ഹിൻഡൻബെർഗ് റിസർച്ച് അടച്ചുപൂട്ടിയെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
Story Highlights : Nate Anderson’s Hindenburg Research to shut shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here