ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ പട്ടികയില്‍ സഞ്ജുവടക്കം നിരവധി ക്രിക്കറ്റ് താരങ്ങള്‍; വനിത താരങ്ങളും പട്ടികയില്‍

2025 വര്‍ഷത്തേക്കുള്ള രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിന്റെ ഭാഗമായി ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ(നാഡ) തയ്യാറാക്കിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിന് പുറമെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബൂമ്ര, ഏകദിന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് തുടങ്ങി 11 പേര്‍ പട്ടികയിലുണ്ടെന്നാണ് വിവരം.
വനിത ക്രിക്കറ്റര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോട്ടില്‍ ഉള്ളത്. ഓപ്പണര്‍ ഷഫാലി ശര്‍മ, ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ, മീഡിയം പേസര്‍ രേണുക സിങ് താക്കൂര്‍ തുടങ്ങിയവരാണ് വനിതാടീമില്‍ നിന്ന് പട്ടികയിലിടം പിടിച്ചവര്‍. ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ തുടങ്ങിയവരുടെ പേരുകളും പുരുഷടീമില്‍ നിന്ന് പട്ടികയിലുണ്ട്. അതേ സമയം താരങ്ങളില്‍ ചിലരുടെ മൂത്രസാമ്പിളുകള്‍ വരാനിരിക്കുന്ന വൈറ്റ് ബാള്‍ പരമ്പരയ്ക്കിടയില്‍ നാഡ ശേഖരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാഡ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ)ക്ക് നല്‍കും. താരങ്ങളുടെ താമസസ്ഥലത്തെ വിലാസം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നാഡക്ക് കൈമാറണം. രവീന്ദ്ര ജഡേജ,ചേതേശ്വര്‍ പൂജാര,സ്മൃതി മന്ദാന, ദീപ്തി ശര്‍മ തുടങ്ങിയവര്‍ 2020-ല്‍ ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ പട്ടികയിലുണ്ടായിരുന്നു.
Story Highlights: National Anti-Doping Committee’s list out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here