കോളിളക്കം സൃഷ്ടിച്ച കാരണവർ കൊലക്കേസ്; മോഷണശ്രമം ആസൂത്രിത കൊലപാതകമായി; വഴിതിരിവായത് ഷെറിന്റെ മൊഴി

ഏറെ കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. 14 വർഷം ശിക്ഷ പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ്. ശിക്ഷാഇളവിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശിചെറിയനാട് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെടുന്നത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന സംശയിച്ച കേസിൽ വഴിതിരിവായതും നടന്നത് ആസൂത്രിത കൊലപാതകമെന്നും കണ്ടെത്താനായതും ഒന്നാം പ്രതിയും ഭാസ്കര കാരണവരുടെ മരുമകൾ ഷെറിന്റെ മൊഴിയാണ്.
മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിൻ. 2001ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മുൻധാരണയനുസരിച്ച് ഷെറിനേയും ബിനുവിനേയും അമേരിക്കയിൽ കൊണ്ടുപോയി. ജോലിക്ക് കയറിയസ്ഥാപനത്തിൽ മോഷണത്തിന് പിടിക്കപ്പെട്ടതിനെത്തുടർന്ന് പ്രശ്നങ്ങളുണ്ടായി. താമസിയാതെ ഇരുവരും തിരികെയെത്തി. 2007ൽ ഭാര്യ അന്നമ്മയുടെ മരണത്തോടെ കാരണവരും നാട്ടിലെത്തിയത്.
ഷെറിന് മറ്റു പുരുഷണമാരുമായുണ്ടായ സൗഹൃദം പരസ്യമായതോടെ കാരണവർ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഷെറിൻ പലരോടും പണം കടം വാങ്ങാൻ തുടങ്ങുകയും ചെയ്തു. ഇതെല്ലാം ഭാസ്കര കാരണവർ കണ്ടെത്തിയിരുന്നു. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. സ്വത്തിൽനിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരം കൂടെയായിരുന്നു കൊലപാതകം. കേസിൽ നിർണായകമായത് ഷെറിന്റെ മൊഴിയും ഫോൺ കോളുമായിരുന്നു.
മരണാനന്തരച്ചടങ്ങുകൾക്കുശേഷം നടത്തിയ ചോദ്യം ചെയ്യലിൽ മരുമകൾ ഷെറിനാണു വീടിന്റെ മുകൾനിലയിൽ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. എന്നാലാൽ ഒരു ഏണിയില്ലാതെ ഒരാൾക്ക് അതിന്റെ മുകളിൽക്കയറി നിൽക്കാൻ കഴിയില്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെ ഷെറിന്റെ ഫോൺ കോൾപട്ടിക എടുത്തപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ആ ഫോൺ കോളുകൾ എത്തിയിരുന്നത്. ഇതോടെ കൊലപാതകത്തിൽ പ്രതികൾ വേഗം പിടിയിലാവുകയും ചെയ്തു.
കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു. ഒരുമിച്ച ജീവിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഷെറിനും ബാസിത് അലിയും. ഇതിനിടെയായിരുന്നു കൊലപാകം. ഷാനുറഷീദ്, നിഥിൻ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികൾ. 2010ൽ മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു. ഷെറിൻ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ജീവപര്യന്തം സുപ്രിംകോടതിയും ശരിവെച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ച വനിതാ തടവുകാരിയാണ് ഷെറിൻ. ശിക്ഷാ കാലേയളിവിനിടെ 500 ഓളം ദിവസം പ്രതി വെളിയിലായിരുന്നു. ശിക്ഷാ കാലത്ത് ഉടനീളം നിരവധി പരാതികൾ ഷെറിനു നേരെ ഉയർന്നിരുന്നു. ജയിലിൽ വച്ച് ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് 2015ൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് 2017ൽ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു.
ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനത്തിന് വഴിതെളിഞ്ഞത്. ശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഷെറിൻ നേരത്തെ നൽകിയ അപേക്ഷ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. സാധാരണനിലയിൽ കാലാവധി പൂർത്തിയായവരെ പലകാരണങ്ങൾ പരിഗണിച്ചും ജയിൽ ഉപദേശകസമിതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലും ഇളവ് നൽകാൻ സർക്കാർ തീരുമാനമെടുക്കാറുണ്ട്. അത്തരമൊരു മാനുഷിക പരിഗണന വച്ചാണ് ഷെറിന് ഇളവ് നൽകിയത്.
Story Highlights : Bhaskara Karanavar murder case accused Sherin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here