‘പൊലീസ് പരാതി വകവെക്കാതിരുന്നത് കൊണ്ടല്ലേ ഒരാള്‍ രണ്ടുപേരെ വെട്ടിക്കൊന്നത്? സസ്‌പെന്‍ഷന്‍ ഒരു ശിക്ഷയേയല്ല’; വീണ്ടും വിമര്‍ശനവുമായി ജി സുധാകരന്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസില്‍ പൊലീസിനേയും ആഭ്യന്തരവകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. കേരള സമൂഹത്തില്‍ അരാജകത്വം പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പൊലീസ് അത് വകവയ്ക്കുന്നില്ലെന്നാണ് സുധാകരന്റെ വിമര്‍ശനം. പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുത്തിട്ട് അതില്‍ വേണ്ടരീതിയില്‍ നടപടിയെടുക്കാത്തതുകൊണ്ടല്ലേ പാലക്കാട്ട് രണ്ടുപേരെ വെട്ടിക്കൊന്നതെന്ന് ജി സുധാകരന്‍ ചോദിച്ചു. ചെയ്യേണ്ട കാര്യം ചെയ്താല്‍ ആര്‍ക്കും നന്നായി ഭരിക്കാന്‍ സാധിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയിലെ പൊതുവേദിയില്‍ വച്ചായിരുന്നു ജി സുധാകരന്റെ വിമര്‍ശനങ്ങള്‍. (G sudhakaran against kerala police and home department)
കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുക എന്നത് വലിയ ശിക്ഷയൊന്നുമല്ലെന്ന് സുധാകരന്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ കഴിയുമ്പോള്‍ കൂടുതല്‍ ശമ്പളത്തോടെ അവര്‍ക്ക് ജോലി ചെയ്യാനാകും. പലരും എന്നെയൊന്ന് സസ്‌പെന്‍ഡ് ചെയ്യണേ എന്ന് ആവശ്യപ്പെടുന്ന കാലമാണിത്. ഇതൊക്കെ ആരോട് പറയാനാണെന്നും ജി സുധാകരന്‍ ചോദിച്ചു.
Read Also: ഡ്യൂണിന്റെ സംവിധായകന് നോമിനേഷൻ കൊടുത്തില്ല ; അഭിനയം നിർത്തുന്നുവെന്ന് നടൻ
പൊതുമരാമത്ത്, ആഭ്യന്തര വകുപ്പുകള്‍ക്ക് നേരെ മുന്‍പും ജി സുധാകരന്‍ പൊതുവേദികളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍പ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് വൈകിയ സംഭവത്തിലും ജി സുധാകരന്‍ പൊലീസിനുനേരെ ആഞ്ഞടിച്ചിരുന്നു. നെന്മാറ കേസില്‍ ഒരു പടികൂടി കടന്ന് നന്നായി ഉറക്കമൊഴിച്ച് ചെയ്യാനുള്ളതെല്ലാം കൃത്യമായി ചെയ്താല്‍ ആര്‍ക്കും നന്നായി ഭരിക്കാനാകുമെന്ന് കൂടി ജി സുധാകരന്‍ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
Story Highlights : G sudhakaran against kerala police and home department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here