ഖുറാൻ കത്തിച്ച് പ്രതിഷേധം; ഇറാഖ് സ്വദേശി സ്വീഡനിൽ വെടിയേറ്റ് മരിച്ചു

സ്വീഡനിൽ 2023-ൽ ഖുറാൻ കത്തിച്ച് പ്രകോപനം സൃഷ്ടിച്ച ഇറാഖ് സ്വദേശി വെടിയേറ്റ് മരിച്ചു. സാൽവാൻ മോമികയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ സ്റ്റോക്ക്ഹോമിൽ വെച്ചാണ് മോമിക വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖുറാൻ കത്തിച്ച് വംശീയ വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ മോമിക കുറ്റക്കാരനാണോ എന്ന സ്റ്റോക്ക്‌ഹോം കോടതി വിധി ഇന്ന് വരാനിരിക്കെയായിരുന്നു മരണം.
2018ലാണ് ഇറാഖ് സ്വദേശിയായ സാൽവാൻ മോമിക സ്വീഡനിൽ എത്തിയത്. ജനാധിപത്യം, ധാർമ്മികത, മാനുഷിക മൂല്യങ്ങൾ, മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയ്ക്ക് അപകടമുണ്ടാക്കുന്നതിനാൽ ലോകത്ത് ഖുറാൻ നിരോധിക്കണമെന്ന് വിശ്വസിച്ചതിനാലാണ് താൻ ഖുറാൻ കത്തിച്ച് പ്രതിഷേധങ്ങൾ നടത്തിയതെന്ന് സാൽവാർ മോമിക പറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് തടയിടാൻ അധികൃതർ ശ്രമിച്ചിരുന്നെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി സ്റ്റോക്ക്ഹോമിലെ അപ്പീൽ കോടതി ഇത് തടഞ്ഞിരുന്നു. എന്നാൽ വംശീയ സമൂഹങ്ങൾക്കെതിരായ പ്രേരണാ കുറ്റം ചുമത്തി സ്വീഡിഷ് അധികാരികളുടെ അന്വേഷണത്തിലായിരുന്നു മോമിക. മോമിക മരിച്ചതോടെ കേസിലെ വിധി പറയൽ ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. 37 കാരനായ മോമിക സ്വീഡനിൽ നിരവധി തവണ ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥം കത്തിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights : Man who staged Quran burning protests in Sweden shot dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here