‘ക്രൈസ്തവ സമൂഹത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നു, കര്‍ഷകരെ മാനിക്കുന്നില്ല’; വിമര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപത

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റം നടത്താന്‍ തീരുമാനം. ഫെബ്രുവരി 15ന് ചങ്ങനാശ്ശേരിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പള്ളികളില്‍ ഇടയ ലേഖനം വായിച്ചു. പ്രശ്‌നം പരിഹരിക്കാതെ രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മാര്‍ തോമസ് തറയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Changanassery Archdiocese criticized central and state governments)
കാര്‍ഷിക വിദ്യാഭ്യാസ വിഷയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്രൈസ്തവരെ അവഗണിക്കുന്നു എന്നാണ് ചങ്ങനാശ്ശേരി രൂപതയുടെ പരാതി. പലതവണ വിഷയം സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്‌നം പരിഹാരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാന്‍ രൂപത തീരുമാനിച്ചത്. ബജറ്റില്‍ അടക്കം കര്‍ഷകരെ അവഗണിച്ചതോടെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ഈ വിഷയങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടാത്തതിനെയും ചങ്ങനാശ്ശേരി അതിരൂപത വിമര്‍ശിക്കുന്നുണ്ട്. നിലവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് മാര്‍ തോമസ് തറയില്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഫെബ്രുവരി 15ന് മാങ്കൊമ്പില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റം നടത്താനാണ് ആദ്യ തീരുമാനം. പിന്നാലെ മറ്റു പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കത്തോലിക്ക കോണ്‍ഗ്രസിനെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മധ്യകേരത്തിലെ അഞ്ച് ജില്ലകളില്‍ കാര്യമായ സ്വാധീനം ഉണ്ട് ചങ്ങനാശ്ശേരി അതിരൂപതയ്ക്ക്. രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇടപെടില്ലെന്ന് പറയുമ്പോഴും ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാനാണ് സഭയുടെ തീരുമാനം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ അതിരൂപത നിലപാട് കടിപ്പിച്ചത് നിര്‍ണായകമാകും.
Story Highlights : Changanassery Archdiocese criticized central and state governments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here