സജിയെ തന്റെ അച്ഛന്‍ സോണി മുകളിലെ നിലയില്‍ നിന്നും തള്ളിയിട്ട് കൊന്നതെന്ന് മകളുടെ മൊഴി; ചേര്‍ത്തലയിലെ കൊലപാതകത്തില്‍ വഴിത്തിരിവ്

ആലപ്പുഴ ചേര്‍ത്തലയില്‍ 46 കാരിയായ സജിയുടെ മരണത്തില്‍ വഴിത്തിരിവ്. സജിയെ അച്ഛന്‍ സോണി കൊലപ്പെടുത്തിയതാണെന്ന് മകള്‍ മിഷ്മയുടെ നിര്‍ണ്ണായക മൊഴി. സജിയെ ഭര്‍ത്താവ് സോണി മര്‍ദിച്ച ശേഷം മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതായാണ് മകളുടെ മൊഴി. ഇതോടെ പളളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്തു. കഴിഞ്ഞ ഫെബ്രുവരി 8 ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു അബോധാവസ്ഥയിലായ സജി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. (cherthala saji murder daughter’s statement against father)
ജനുവരി 8 ന് സ്റ്റെയര്‍ കേസില്‍ നിന്ന് സജി തെന്നിവീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തലക്കേറ്റ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒരുമാസം കോമ സ്റ്റേജില്‍ വണ്ടാനത്ത് തുടര്‍ന്ന ശേഷം മരണപ്പെടുകയായിരുന്നു. ചേര്‍ത്തല സെന്റ് മേരിസ് ഫെറോന പള്ളിയില്‍ ഞായറാഴ്ച്ച സംസ്‌കാരവും നടന്നു. ഇന്നലെ മകള്‍ മിഷ്മ അമ്മയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ സോണിയെ ആന്വേഷണ സംഘം കസ്റ്റഡയില്‍ എടുക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നു പോകുമ്പോഴും സജിയെ ഭര്‍ത്താവ് സോണി ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. നിരന്തരം സോണി സജിയെ മര്‍ദ്ധിക്കാറുണ്ടെന്ന് അയല്‍വാസികളും സ്ഥിരീകരിക്കുന്നു. മൃതദേഹം പുറത്തെടുത്തതും ഇന്‍ക്വസ്റ്റ് നടപടികളും എല്ലാം മകള്‍ മിഷ്മയുടെ സാനിധ്യത്തില്‍ ആയിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. നിലവില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൊലക്കുറ്റത്തിന് കേസെടുത്തേക്കും.
Story Highlights : cherthala saji murder daughter’s statement against father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here