കൈക്കൂലി കേസ്; വിജിലൻസ് പിടിയിലായ ആർടിഒയെ റിമാൻഡ് ചെയ്തു

ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ എറണാകുളം ആർടിഒ ജഴ്‌സനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘത്തിന്റെ റെയ്‌ഡിനെ തുടർന്നാണ് ആർടിഒയും സഹായികളും പിടിയിലായത്.സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കി നൽകുവാൻ ഫോർട്ട് കൊച്ചി ചെല്ലാനം ഭാഗത്തോടുന്ന ബസിന്റെ ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. ആർടിഒയെ കൈക്കൂലി വാങ്ങാൻ സഹായിച്ചിരുന്ന രണ്ട് ഏജന്റ്മാരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.
ജഴ്‌സന്റെ പേരിലുള്ള 5 ബാങ്ക് അക്കൗണ്ടുകളാണ് വിജിലൻസ് മരവിപ്പിച്ചത്. ജഴ്സന് പണം നൽകിയതിന്റെ രേഖകളും അന്വേഷണസംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ ഇടനിലക്കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ജഴ്‌സന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്‌ത ചെല്ലാൻ കണ്ടെത്തിയത്. ഭാര്യയുടെ അക്കൗണ്ടും മരവിപ്പിക്കാൻ ബാങ്കിന് നിർദ്ദേശം നൽകുമെന്ന് വിജിലൻസ് അറിയിച്ചു.
വീട്ടിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചതിന് ജഴ്‌സന്റെ പേരിൽ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. എളമക്കര പൊലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 49 കുപ്പി വിദേശ നിർമ്മിത വിദേശ മദ്യവും വിജിലൻസ് പിടികൂടി. അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചതിന് ആർടിഒയ്‌ക്കെതിരെ അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഇയാളുടെ വീട്ടിൽ നിന്ന് 84 ലക്ഷം രൂപയുടെ നിക്ഷേപ രേഖകൾ പിടിച്ചെടുത്തിരുന്നു. കൈക്കൂലിയായി വാങ്ങിയ പണം സൂക്ഷിച്ചതെന്ന് സംശയിക്കുന്ന ലോക്കറും വിജിലൻ സീൽ ചെയ്തു. 15 മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ വീട്ടിൽ നിന്ന് 64,000 രൂപയാണ് റബർബാന്റുകൾ ഇട്ട് പ്രത്യേകമായി വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. അതേസമയം, തന്നെ കേസിൽ അറസ്റ്റിലായ രണ്ട് ഇടനിലക്കാരുടെ വീടുകളിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.ആർടിഒയുടെ ബന്ധുക്കളുടെ പേരിൽ വാങ്ങിയ ഭൂമിയുടെ വിവരങ്ങളും,മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ നടത്തിയ സാമ്പത്തിക ഇടപാടുകളും അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്ന് വിജിലൻസ് അറിയിച്ചു.
Story Highlights : Bribery case; Vigilance arrests RTO, remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here