ടെലിഫോൺ പോസ്റ്റ് എടുത്തത് ആക്രിക്കടയിൽ കൊടുക്കാനെന്ന് മൊഴി; പ്രതികളെ റെയിൽവേ പൊലീസിന് കൈമാറും

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പിടിയിലായ കുണ്ടറ സ്വദേശി രാജേഷിനെയും പെരുമ്പുഴ സ്വദേശി അരുണിനെയും ഇന്ന് റെയിൽവേ പൊലീസിന് കൈമാറിയേക്കും. മദ്യലഹരിയിൽ ചെയ്ത് പോയതാണെന്നാണ് പ്രതികളുടെ മൊഴി. ടെലിഫോൺ പോസ്റ്റ് എടുത്തത് ആക്രിക്കടയിൽ കൊടുക്കാനാണെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു .
പ്രതികൾക്ക് എതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കും. പ്രതികളുടെ മൊഴി ശരിയാണോ എന്നും അന്വേഷിക്കും. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പെരുമ്പുഴ സ്വദേശി അരുൺ നേരത്തെ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്. വൻ അപകടം തെന്നിമാറിയത് തലനാരിഴയ്ക്കാണ്. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ പാളത്തിന് കുറുകയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ 2 മണിയോടുകൂടി പ്രദേശവാസികളാണ് റെയിൽവേ ട്രാക്കിൽ പോസ്റ്റ് കണ്ടത്. പിന്നീട് ഇക്കാര്യം പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എഴുകോൺ പൊലീസ് എത്തി ഇരുമ്പ് പോസ്റ്റ് എടുത്ത് മാറ്റി.എന്നാൽ പൊലീസ് പോയതിന് പിന്നാലെ വീണ്ടും 3 മണിയോടെ റെയിൽവേപാളത്തിൽ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. തുടർന്ന് പൊലീസ് എത്തി പോസ്റ്റ് വീണ്ടും ട്രാക്കിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
Story Highlights : Kundara train sabotage attempt case accused will be handed over to Railway Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here