അഫാന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്ന് നാട്ടുകാര്‍, കൂട്ടക്കൊലയ്ക്ക് കാരണം പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുവന്നതിലെ വീട്ടുകാരുടെ എതിര്‍പ്പ്?

നാടിനെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് കാരണം പ്രതി വിളിച്ചുകൊണ്ടുവന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ അംഗീകരിക്കാത്തതിനാലെന്ന് സൂചന. തന്റെ ബിസിനസ് പൊളിഞ്ഞെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും പ്രതി അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഇത് പ്രതിയുടെ പിതാവും നാട്ടുകാരും പൂര്‍ണമായി തള്ളി. ഈ കുടുംബത്തിന് യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുമില്ലെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. സ്വന്തം അനിയനേയും മുത്തശ്ശിയേയും പിതാവിന്റെ സഹോദരനേയും ഭാര്യയേയും തന്റെ പെണ്‍സുഹൃത്തിനേയുമാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുമാണ്. (reason behind Venjarammoodu killing afan)
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വെഞ്ഞാറമൂട് സ്വദേശി തന്നെയായ ഫര്‍സാനയും അഫാനയുമായി കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിതാവിന്റെ മാതാവ് സല്‍മാ ബീവി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തുവെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു. പ്രതി ആദ്യം കൊലപ്പെടുത്തിയതും സല്‍മാ ബീവിയെ തന്നെയാണ്. അഫാന്റെ വീട്ടിലെ ഏത് കാര്യത്തിനും സഹകരിക്കുന്നവരാണ് അഫാന്റെ പിതാവിന്റെ സഹോദരനായ ലത്തീഫും ഭാര്യ ഷാഹിദയും. ഇവരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണയും അഫാന് ലഭിച്ചില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും സൂചിപ്പിക്കുന്നു.
Read Also: തലസ്ഥാനത്ത് 23കാരന്‍ നടത്തിയത് അരുംകൊല; അഞ്ച് കൊലപാതകങ്ങളും നടത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്
ഫര്‍സാന പിജി വിദ്യാര്‍ത്ഥിയായിരുന്നു. ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ദ്വാരമെന്ന് തോന്നിക്കുന്ന മുറിവുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആശുപത്രിയില്‍ വന്നില്ല. ചുറ്റിക കൊണ്ട് നിരവധി തവണ അടിച്ചതിനാലാകാം അത്തരമൊരു മുറിവെന്നും ആശുപത്രിയിലുള്ള ജനപ്രതിനിധികള്‍ അറിയിച്ചു. അഫാന്റെ മാതാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അരുംകൊലയ്ക്ക് ശേഷം താന്‍ എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു. അഫാന്‍ പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയ പ്രതി നാട്ടില്‍ വന്ന ശേഷമാണ് പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് വന്നത്. പ്രതിയുടെ അമ്മ ക്യാന്‍സര്‍ ബാധിതയായിരുന്നു. അഫാന്റെ സഹോദരന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
Story Highlights : reason behind Venjarammoodu killing afan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here