ഇന്ത്യ ഹൈപ്പർലൂപ്പ് യാത്രയിലേക്ക് അടുക്കുന്നു; 422 മീറ്റർ ടെസ്റ്റ് ട്രാക്ക് നിർമ്മിച്ച് ഐഐടി മദ്രാസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) റെയിൽവേ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 422 മീറ്റർ നീളമുള്ള ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചു. 30 മിനിറ്റിനുള്ളിൽ 350 കിലോമീറ്റർ സഞ്ചരിക്കാനാവുന്ന സംവിധാനമാണിത്. ഡൽഹി, ജയ്പൂർ പോലുള്ള നഗരങ്ങൾക്കിടയിൽ യാത്രാ ദൂരം ഇതോടെ അരമണിക്കൂറായി കുറയും. ഭാവി ഗതാഗതത്തിൽ വൻ മാറ്റത്തിന് വഴിവെക്കുന്നതാണ് ഇതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
റെയിൽവേ ധനസഹായത്തോടെയാണ് ഐഐടി മദ്രാസ് കാമ്പസിൽ ഹൈപ്പർലൂപ്പ് ട്രാക്ക് നിർമ്മിച്ചത്. ഈ മേഖലയിലെ ഗവേഷണ വികസനം തുടരുന്നതിനായി ഐഐടി മദ്രാസിന് ഒരു മില്യൺ ഡോളറിന്റെ മൂന്നാമത്തെ ഗ്രാന്‍റും റെയിൽവെ അനുവദിച്ചു. ഇതിന് മുൻപ് രണ്ട് തവണകളായി 2 മില്യൺ ഡോളർ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ഈ സംരംഭത്തെ കുറിച്ച് രാജ്യത്തെ പ്രധാന സ്റ്റീൽ കമ്പനിയായ ആർസെലർ മിത്തൽ പ്രസ്താവിച്ചിരുന്നു. ഐഐടി മദ്രാസിൽ വിദ്യാർത്ഥികളുടെ ആവിഷ്‌കാർ ഹൈപ്പർലൂപ്പ്, സ്റ്റാർട്ട്അപ്പ് സംരംഭമായ ടുട്ർ ഹൈപ്പർലൂപ്പ് എന്നിവയുമായി ചേർന്ന് ഹൈപ്പർലൂപ്പ് സംവിധാനം സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ പദ്ധതിയുടെ പരീക്ഷണം വിജയകരമായാലുടൻ ഇന്ത്യൻ റെയിൽവെ വ്യാവസായിക അടിസ്ഥാനത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കും.
അഞ്ചാമത്തെ ഗതാഗത രീതി’ എന്നറിയപ്പെടുന്ന ഹൈപ്പർലൂപ്പ് ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത ഒരു അതിവേഗ ഗതാഗത സംവിധാനമാണ്. ഘർഷണവും വായു പ്രതിരോധവും കുറച്ച്, വാക്വം-സീൽ ചെയ്ത ട്യൂബുകളിലൂടെ പോഡുകൾ മുന്നോട്ട് കൊണ്ടുപോയാണ് ഇവ പ്രവർത്തിക്കുന്നത്. വിമാന യാത്രയേക്കാൾ വളരെ കുറവാണ് ഹൈപ്പർലൂപ്പിൻ്റെ ചെലവെന്നതാണ് പ്രധാനം. ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌കിന്റെ ആശയമാണ് ഹൈപ്പർലൂപ്പ്. ഇന്ത്യയിൽ ഹൈപ്പർലൂപ്പ് പദ്ധതി ആരംഭിക്കുന്നതിനായി മോദി സർക്കാർ 2016 ൽ രണ്ട് കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം 2019 ൽ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ മുംബൈ മുതൽ പൂനെ വരെ ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Story Highlights : India inches closer to Hyperloop travel as IIT Madras constructs 422-metre test track
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here