ഇന്ത്യൻ പ്രതിഭകൾക്കായി ഗോൾഡ് കാർഡെടുക്കൂ; അമേരിക്കൻ കമ്പനികളോട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

പുതിയ ഗോൾഡ് കാർഡ് വഴി അമേരിക്കൻ കമ്പനികൾക്ക് ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ അമേരിക്കൻ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാനാകുമെന്ന് ഡോണൾഡ് ട്രംപ്. സമ്പന്നരായ വിദേശികൾക്ക് വേണ്ടി പുറത്തിറക്കിയ ഗോൾഡ് കാർഡ് വഴി അഞ്ച് മില്യൺ അമേരിക്കൻ ഡോളർ ഫീസായി നൽകുന്നവർക്ക് യുഎസ് പൗരത്വത്തിലേക്ക് വഴി തുറക്കുന്നതാണ് ട്രംപിൻ്റെ പുതിയ പദ്ധതി.
അഞ്ച് ദശലക്ഷം ഡോളർ ഫീസടച്ച് ഗോൾഡ് കാർഡ് എടുക്കുന്നവർക്ക് ഗ്രീൻ കാർഡിന് തുല്യമായ അവകാശങ്ങൾ ലഭിക്കുമെന്ന് ട്രംപ് പറയുന്നു. ഇതിലൂടെ സമ്പന്നരായ ആളുകൾ അമേരിക്കയിൽ താമസിക്കാനെത്തും. ഇന്ത്യയിൽ നിന്നടക്കമുള്ള അന്താരാഷ്ട്ര പ്രതിഭകളെ അമേരിക്കയിൽ ജോലി ചെയ്ത് താമസിക്കുന്നതിൽ നിന്ന് നിലവിലെ കുടിയേറ്റ നയം തടസമാണെന്ന് ട്രംപ് പറയുന്നു. ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒരാൾ ഹാർവാർഡ് പോലുള്ള സർവകലാശാലകളിൽ പഠിക്കുന്നു. അവിടെ അവർക്ക് ജോലി വാഗ്ദാനം ലഭിക്കുന്നു. എന്നാൽ അവർക്ക് രാജ്യത്ത് തുടരാൻ കഴിയുമോയെന്നതിൽ ഒരുറപ്പും ഇല്ലാത്തതിനാൽ ആ ഓഫർ ഉടനെ റദ്ദാക്കപ്പെടുന്നതാണ് പതിവ്. അത്തരക്കാർ അമേരിക്കയിൽ നിന്ന് മടങ്ങിപ്പോകാൻ നിർബന്ധിതരാകുന്നു. അവർ ഇന്ത്യയിലേക്കോ അവരുടെ മാതൃരാജ്യത്തിലേക്കോ മടങ്ങുന്നു, ബിസിനസുകൾ ആരംഭിക്കുന്നു, ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നു. ഒരു കമ്പനിക്ക് ഒരു ഗോൾഡ് കാർഡ് വാങ്ങി ഈ റിക്രൂട്ട്‌മെന്റിനായി വിനിയോഗിക്കാം. അതോടെ പ്രതിഭാധനരായ മനുഷ്യർ സ്വന്തം നാട്ടിലേക്ക് മടങ്ങാതെ അമേരിക്കയിൽ തുടരും’ – ട്രംപ് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഗോൾഡ് കാർഡുകളുടെ വിൽപ്പന ആരംഭിക്കും. ഇതോടെ ഇബി 5 ഇമ്മിഗ്രൻ്റ് വിസ പ്രോഗ്രാം ഇല്ലാതാകും. വിദേശ നിക്ഷേപകർക്ക് അമേരിക്കൻ പദ്ധതികളിൽ നിക്ഷേപിക്കാനും അതിലൂടെ തൊഴിലവസരം സൃഷ്ടിക്കാനും ശേഷം അമേരിക്കയിലേക്ക് കുടിയേറാനും വഴി നൽകുന്നതായിരുന്നു ഈ വിസ പദ്ധതി. 10.50 ലക്ഷം യുഎസ് ഡോളറോ, എട്ട് ലക്ഷം യുഎസ് ഡോളറോ നൽകുന്നവർക്കാണ് ഇത്തരത്തിൽ പൗരത്വം നേടാൻ മുൻപ് അവസരമുണ്ടായിരുന്നത്. ഇനി ഈ വഴി ഉണ്ടായിരിക്കില്ലെന്ന് ട്രംപ് സംശയങ്ങൾക്ക് അതീതമായി വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : US companies can now hire Indians under new citizenship plan says Donald Trump on Gold Card Visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here