വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം നാളെയും തുടരും

ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാംബിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ ഉള്ള ദൗത്യം നാളെയും തുടരും. മയക്കു വെടി വെച്ച് കടുവയെ പിടികൂടി തേക്കടിയിലേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ നീക്കം. വെളിച്ചക്കുറവ് മൂലം ഇന്നത്തെ ദൗത്യം ആറരയ്ക്ക് അവസാനിപ്പിച്ചു.
കാലിന് ഗുരുതരമായി പരിക്കേറ്റ കടുവയ്ക്ക് നടന്ന് നീങ്ങാനോ ഇര തേടാനോ കഴിയാത്ത അവസ്ഥയാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മയക്കുവെടി വച്ച് പിടികൂടി തേക്കടിയില്‍ എത്തിച്ച് ചികിത്സ നല്‍കും. ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ ഒരേ സ്ഥലത്താണ് കടുവ ഉള്ളത്. നാളെ രാവിലെ എട്ടുമണിയോടെ ദൗത്യം പുനരാരംഭിക്കും.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. രാത്രിയില്‍ എരുമേലി റേഞ്ച് ഓഫീസര്‍ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഓരോ അരമണിക്കൂറിലും തെര്‍മല്‍ സ്‌കാനിങ് ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ നിരീക്ഷിക്കുകയും ചെയ്യും. അതേസമയം കടുവ ജനവാസ മേഖലയില്‍ തുടരുന്നതിന്റെ ആശങ്ക നാട്ടുകാര്‍ക്ക് ഇപ്പോഴുമുണ്ട്.
Story Highlights : The mission to capture tiger that has entered the residential area of Vandiperiyar will continue tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here