രാഹുൽ മാങ്കൂട്ടത്തിന് വെർബൽ ഡയെറിയ ആണെന്ന് മന്ത്രി ആർ ബിന്ദു; പരാമർശം പിൻവലിക്കണമെന്ന് വി ഡി സതീശൻ

നിയമസഭയിൽ വ്യക്തിപരമായ ആക്ഷേപങ്ങളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാഹുൽ മാങ്കുട്ടത്തിൽ എം എൽ എയും. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം വെർബൽ ഡയെറിയ ആണെന്ന് മന്ത്രി പറഞ്ഞു. സർവ്വകലാശാല നിയമ ഭേദഗതി ബില്ല് രണ്ടിൻ്റെ ചർച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ. ആദ്യം സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കടന്നാക്രമിച്ചു.
കേരള യൂണിവേഴ്സിറ്റിക്ക് മുമ്പിലെ ആശാന്റെ പ്രതിമ മാറ്റി മന്ത്രിയുടെ പ്രതിമ വെക്കണമെന്ന് മാത്രമേ ആവശ്യപ്പെടാനുള്ളൂ എന്നായിരുന്നു മാങ്കൂട്ടത്തിലിന്റെ ആക്ഷേപം. ചാൻസിലറുടെ അധികാരങ്ങൾ വെട്ടികുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകി. കേരളത്തിലെ സർവ്വകലാശാലകളെ എസ്എഫ്ഐയുടെ ഓഫീസ് ആക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. കല്പാന്തകാലത്തോളം മന്ത്രി ആർ ബിന്ദുവല്ല ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നാണ് വിശദീകരിക്കുന്നത്. നിങ്ങളുടെ മന്ത്രിസ്ഥാനം എട്ടുമാസം കൂടി മാത്രമേയുള്ളൂ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
എന്നാൽ ഇതോടെ മന്ത്രി ആർ ബിന്ദു കുറച്ച് കടുപ്പിച്ചു. നാലാംകിട കുശുമ്പും നുണയും കൂട്ടിച്ചേർത്താണ് രാഹുൽ സംസാരിച്ചതെന്നും വെർബൽ ഡയെറിയയാണ് രാഹുലിന്, തന്റെ മകന്റെ പ്രായമുള്ള ഒരാൾക്ക് ഇങ്ങനെയൊക്കെ പറയാമെങ്കിൽ തനിക്കും പറയാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ മന്ത്രി പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
മന്ത്രിയുടേത് മോശമായ പരാമർശമാണെന്നും എംഎൽഎ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരിക്കലും അസംബ്ലിയിൽ സംസാരിക്കാൻ പാടില്ലാത്ത ഭാഷയാണ് മന്ത്രിയുടേത്. പ്രതിപക്ഷം രോദനം നടത്തിയെന്ന് മന്ത്രി പറഞ്ഞു. വിമർശനങ്ങളുടെ രോദനം എന്നാണ് മന്ത്രി പറയേണ്ടിയിരുന്നതെന്നും പരാമർശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
Story Highlights : Minister R Bindu and MLA Rahul Mankuttam make personal allegations in the Assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here