38 ദിനങ്ങള്‍ ആശുപത്രിയിൽ, ആശ്വാസമായി മടങ്ങിവരവ്; മാർപാപ്പയുടെ അവസാന സന്ദേശവും ലോക സമാധാനത്തിനായി

ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് നീണ്ട 38 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ തിരികെ വത്തിക്കാനിലേക്ക് എത്തിയപ്പോൾ വിശ്വാസികളെ പോലെ ലോകം മുഴുവനും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തീരത്തെത്തി. ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴും ഈസ്റ്റർ ദിന സന്ദേശം നൽകിയപ്പോഴും ആരും കരുതിയിരുന്നില്ല ഇത്ര വേഗം ഒരു വിടവാങ്ങൽ. ലോക സമാധാനത്തിന് നിരന്തരം ആഹ്വാനം ചെയ്തിരുന്ന പോപ്പ് ഫ്രാൻസിസ് തന്റെ അവസാനസന്ദേശത്തിലും ഗസയിലെ യുദ്ധത്തിനെതിരായ നിലപാട് വ്യക്തമാക്കി. ലോകത്ത് സമാധാനം പുലരണമെന്ന് ആദേഹം ആവശ്യപ്പെട്ടു.
ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രത്യക്ഷപ്പെട്ടത് വലിയ ആശ്വാസമായി. ആയിരക്കണക്കിന് വിശ്വാസികൾ ഈസ്റ്റർ ദിനത്തിൽ അദ്ദേഹത്തെ കാണാനും ആശിർവാദം സ്വീകരിക്കാനും എത്തിച്ചേർന്നിരുന്നു. ലോഗ്ഗിയ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ട് ഈസ്റ്റർ ആശംസ നേർന്നു. പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ ഹാപ്പി ഈസ്റ്റർ എന്നായിരുന്നു പോപ്പ് ഫ്രാൻസിസ് പറഞ്ഞത്. അദ്ദേഹത്തിന്റെ പരമ്പരാഗത ഈസ്റ്റർ സന്ദേശം വായിച്ചത് വത്തിക്കാൻ ആർച്ച് ബിഷപ്പ് ആയിരുന്നു.
“മതസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള ബഹുമാനം എന്നിവയില്ലാതെ സമാധാനം ഉണ്ടാകില്ല” എന്ന് പോപ്പ് തന്റെ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. “ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നിരവധി സംഘർഷങ്ങളിൽ കൊല്ലാനുള്ള ആഗ്രഹം എത്ര വലുതാണ്. ഗസ്സയിലെ സംഘർഷം മരണത്തിനും നാശത്തിനും കാരണമാവുകയും ദയനീയമായ മാനുഷിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു” എന്ന് പാപ്പാ പ്രസംഗത്തിൽ പറഞ്ഞു.
Read Also: വിശുദ്ധ ജീവിതത്തിന്റെ വെളിച്ചം ബാക്കി…; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹാന്വേഷണ പരീക്ഷണങ്ങള്‍
ആഗോളതലത്തിൽ വളർന്നുവരുന്ന ജൂതവിരുദ്ധത ആശങ്കജനകമാണെന്ന് പോപ്പ് സന്ദേശത്തിൽ പറഞ്ഞു. “എല്ലാ ഇസ്രായേലി ജനതയ്ക്കും പലസ്തീൻ ജനതയ്ക്കും വേണ്ടിയുള്ള എന്റെ സാമീപ്യം ഞാൻ പ്രകടിപ്പിക്കുന്നു,” സന്ദേശത്തിൽ പറയുന്നു. “വെടിനിർത്തലിന് ആഹ്വാനം ചെയ്യുക, ബന്ദികളെ മോചിപ്പിക്കുക, സമാധാനപരമായ ഭാവി ആഗ്രഹിക്കുന്ന പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ വരിക.” എന്നും സന്ദേശത്തിൽ പോപ്പ് ഫ്രാൻസിസ് പറഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പോപ്പ് ഫ്രാൻസിസ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മാർച്ച് 23നാണ് മാർപാപ്പ വത്തിക്കാനിൽ തിരിച്ചെത്തിയത്. അതിനു ശേഷം വളരെ കുറഞ്ഞ അവസരങ്ങളിൽ മാത്രമാണ് പോപ്പ് പൊതുചടങ്ങിൽ പങ്കെടുത്തത്. ദുഃഖവെള്ളിയാഴ്ചയിലെയും വലിയ ശനിയാഴ്ചയിലെയും പ്രധാന ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാൽ ഈസ്റ്റർ ദിനത്തിൽ അദ്ദേഹം എത്തുമെന്ന് വിശ്വാസികൾ പ്രതീക്ഷിച്ചിരുന്നു.
Story Highlights : Pope’s last message for world peace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here