പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഭാരതീയ ന്യായസംഹിത അനുശാസിക്കുന്ന ജാമ്യമില്ല വകുപ്പുകൾ ആണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വിഷ്ണു ലഹരിക്ക് അടിമപ്പെട്ടാണോ 59 കാരനായ രോഗിയോട് ഈ ക്രൂരത കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. ക്രൂരമായിട്ടായിരുന്നു ശശിധരൻ നായരെ വിഷ്ണു മർദിച്ചിരുന്നത്. എന്തിനാണ് ഈ ക്രൂരത നടത്തിയതെന്ന് പൊലീസ് പുറത്തുകൊണ്ടുവരണമെന്നും വാർഡ് മെമ്പർ പ്രതികരിച്ചു.
Read Also: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുത്തു
അതേസമയം, വിഷ്ണുവിനെ ജോലിക്ക് നിയോഗിച്ച ഏജൻസിയുടെ ഉൾപ്പെടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരികയാണ്. അടൂരിലെ ഏജൻസി വഴി ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ഹോം നഴ്സിനെ ബന്ധുക്കൾ ജോലിക്ക് നിർത്തിയത്. ഇക്കഴിഞ്ഞ 22ാം തീയതി ശശിധരൻപിള്ളയ്ക്ക് വീണു പരുക്കുപറ്റിയെന്നാണ് തിരുവന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ ഹോം നഴ്സ് അറിയിച്ചത്. ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്കും മാറ്റി.ഗുരുതരമായി പരുക്കേറ്റതിൽ സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
Story Highlights : Home nurse arrested for assaulting Alzheimer’s patient in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here