Advertisement

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; കെ സുധാകരന്‍ കലം ഉടയ്ക്കുമോ

May 5, 2025
Google News 2 minutes Read
k sudhakaran (1)

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെ പി സി സി അധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കം തിരിച്ചടിക്ക് കാരണമാവുമെന്ന് ഹൈക്കമാന്റിന് ആശങ്ക. ഇതോടെ പ്രശന്ം കൂടുതല്‍ രൂക്ഷമാവാതെ ഉടനടി പരിഹരിക്കാനുള്ള നീക്കങ്ങളിലേക്ക് കടക്കുകയാണ് ദേശീയ നേതൃത്വം. എന്നാല്‍ കെ സുധാകരനെ ഉടന്‍ മാറ്റണമെന്ന ആവശ്യം സംസ്ഥാന കോണ്‍ഗ്രസില്‍ ശക്തമാവുകയാണ്.

കെ സുധാകരനെ അനുനയിപ്പിച്ച്, കൂടെ നിര്‍ത്തി നേതൃത്വമാറ്റത്തിലേക്ക് പോവാനാണ് എ ഐ സി സി യുടെ തീരുമാനം. പെട്ടെന്നൊരു സുപ്രഭാതത്തില്‍ സുധാകരനെ ചൊടിപ്പിച്ചുകൊണ്ടുള്ളൊരു മാറ്റം വേണ്ടെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. സുധാകരന്റെ കൂടി അഭിപ്രായം പരിഗണിച്ചുകൊണ്ടായിരിക്കണം പുതിയ കെ പി സി സി അധ്യക്ഷൻ എന്ന നിലപാടാണ് ഹൈക്കമാന്റും സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ എം പി കൂടിയായ സുധാകരനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കളോടും ഹൈക്കമാന്റ് നിര്‍ദേശിച്ചിരിക്കയാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പൊട്ടിത്തെറിയുണ്ടായാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തെപ്പോലും ബാധിച്ചേക്കാമെന്ന ആശങ്കയും ഹൈക്കമാന്റിനുണ്ട്. കേരളത്തില്‍ മാസങ്ങൾക്കകം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അനൈക്യം തിരിച്ചടിയാകും.കെ പി സി സി അധ്യക്ഷനെ മാറ്റാന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന കെ സി വേണുഗോപാലിന്റെ പ്രതികരണം പ്രശ്‌നം കൂടതല്‍ വഷളാവാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും തല്‍ക്കാലം മാറില്ലെന്ന കെ സുധാകരന്റെ നിലപാട് ഹൈക്കമാന്റ് വളരെ ഗൗരവത്തോടെയാണ് കണ്ടിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാകരനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആര്‍ക്കും എന്നെ തൊടാനാവില്ലെന്ന സുധാകരന്റെ പരസ്യപ്രഖ്യാപനം പാര്‍ട്ടി അണികളില്‍ മോശം സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നാണ് നേതതൃത്വം വിലയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ബാധ്യസ്ഥരായവര്‍ തന്നെ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

Read Also: കോഴിക്കോട് മെഡിക്കൽ കോളജിൽ തീ പടർന്നപ്പോൾ യൂറിൻ ബാഗെടുത്ത് ഓടി രോഗികൾ; ‘തീപിടുത്തം’ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി

അസംബ്ലി തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതൃമാറ്റം നടപ്പാക്കാന്‍ തീരുമാനിച്ചത്. ദുര്‍ബലമായൊരു പാര്‍ട്ടി സംവിധാനത്തില്‍ നിന്നുകൊണ്ട് സംസ്ഥാന ഭരണം പിടിക്കുകയെന്നത് അത്രയെളുപ്പമല്ല. ഭരണതുടര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് സി പി ഐ എം സംസ്ഥാനത്ത് നീക്കങ്ങള്‍ ശക്തമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായി ശക്തിപ്പെടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയായിരിക്കും ഫലം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കാണിക്കുന്ന പക്വതപോലും മുതിര്‍ന്ന നേതാക്കള്‍ കാണിക്കുന്നില്ലെന്ന രാഹുലിന്റെ അഭിപ്രായപ്രകടനം കെ സുധാകരനിട്ടുള്ള കുത്തായാണ് നിരീക്ഷിക്കപ്പെടുന്നത്.

കെ സുധാകരനെ മാറ്റി പകരം മറ്റൊരുനേതാവിനെ കൊണ്ടുവന്നാല്‍ തന്നെ എന്ത് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും വ്യക്തമല്ല. ആന്റോ ആന്റണിയെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെയും ശക്തമായി എതിര്‍ക്കുകയാണ് ഒരുവിഭാഗം. ക്രിസ്ത്യൻ പ്രാതിനിധ്യം എന്ന ഒറ്റ പരിഗണന വച്ചാണ് ആന്റോ ആ്ന്റണിയിലേക്ക് എത്തുന്നത്. എന്നാല്‍ ആന്റോ ആന്റണി ഒരു സ്ംസ്ഥാന നേതാവല്ല എന്നതാണ് കെ മുരളീധരനെപോലുളള നേതാക്കളുടെ ആരോപണം. ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്നരാവണം കെ പി സി സി അധ്യക്ഷസ്ഥാനത്ത് എത്തേണ്ടതെന്നായിരുന്നു മുരളീധരന്റെ അഭിപ്രായം.

കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി വ്യക്തിപരമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് കെ സുധാകരനെ മാറ്റണമെന്ന് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അധ്യക്ഷനെ മാറ്റുന്നതില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പുനഃ സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ മുന്‍നിര നേതാക്കളുമായി ചര്‍ച്ചകള്‍ പലവട്ടം നടത്തിയെങ്കിലും അന്തിമമായൊരു തീരുമാനം പ്രഖ്യാപിക്കാന്‍ എ ഐ സി സി നേതൃവും തയ്യാറായില്ല.

കോണ്‍ഗ്രസ് ഗുജറാത്ത് കണ്‍വെന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്താന്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ജില്ലാ കമ്മിറ്റികൾ പുനഃ സംഘടിപ്പിക്കാനും കൂടുതല്‍ അധികാരങ്ങള്‍ ഡി സി സികള്‍ക്ക് നല്‍കാനും തീരുമാനം കൈക്കൊണ്ടിരുന്നു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പുതു നേതൃത്വം വരണമെന്ന് ഹൈക്കമാന്റും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കെ സുധകരന്‍ വഴങ്ങാതെ വന്നതോടെ കേരളത്തില്‍ ഗുജറാത്ത് തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെവന്നിരിക്കയാണ്. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ കെ സി വേണുഗോപാലിന്റെ നിലപാട് അന്തിമമായിരിക്കും.

സംസ്ഥാനത്ത് നാലുമാസത്തിനിടയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ നടക്കേണ്ടതുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും, കോര്‍പ്പേറഷന്‍ ഭരണം പിടിച്ചെടുക്കാനും വയനാട് കണ്‍വെന്‍ഷനില്‍ തീരുമാനമായിരുന്നു. ഇതിനായി സമിതിക്ക് രൂപംനല്‍കുകയും പി സി സി ഭാരവാഹികള്‍ക്ക് ഓരോ കോര്‍പ്പറേഷന്റേയും ചുമതല നല്‍കിയിരുന്നു. എന്നാല്‍ കെ സുധാകരനും വി ഡി സതീശനും തമ്മിലുണ്ടായ അഭിപ്രായഭിന്നതകള്‍ കാരണം ഈ സമിതികള്‍ ചാപിള്ളയായി.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കാനായുള്ള ശക്തമായ നീക്കത്തിനിടയില്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായഭിന്നത തിരിച്ചടിയാവുമോ എന്ന ആശങ്ക ഘടകകക്ഷിയായ ലീഗിനുമുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം കെ പി സി സി അധ്യക്ഷനെ മാറ്റുന്നതാണ് ഉചിതമെന്ന നിലപാടിലാണ് ഘടകകക്ഷി നേതാക്കള്‍.

മുതിര്‍ന്ന നേതാക്കള്‍ പക്വതകാണിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രസ്താന സുധാകരനെതിരെ നീക്കം ശക്തമാക്കുന്നിന്റെ സൂചനകളാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കി സുധാകരനെ നേരിടാനുള്ള വി ഡി സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിലും പ്രതിഷേധം കനക്കുകയാണ്. കെ സുധാകരന്റെ കടുത്ത വിയോജിപ്പിനിടയിലും പുനഃ സംഘടനാ നടപടികളുമായി മുന്നോട്ടുപോവുമെന്നാണ് എ ഐ സി സി നേതൃത്വം പറയുന്നത്. സംഘടാന ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ സുധാകരനുമായി ഫോണില്‍ സംസാരിച്ചെന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭന്നത താഴേത്തട്ടിലേക്കും വ്യാപിക്കുകയാണ്. കെ പി സി സി അധ്യക്ഷസ്ഥാനായി ആന്റോ ആന്റണിയെ നിയമിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്ന ചര്‍ച്ച താഴേത്തട്ടിലും ഉയരുന്നുണ്ട്.

കെ മുരളീധരന്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ കെ സുധാകരനെ ഇപ്പോള്‍ മാറ്റേണ്ട സാഹചര്യമില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷനേതാവും രണ്ടുതട്ടിലാണ്. കെ സുധാകരനുമായി നല്ല ബന്ധത്തിലല്ലാത്ത യു ഡി എഫ് കണ്‍വീനര്‍ തീര്‍ത്തും മാറിനില്‍ക്കയാണ്. ഇതോടെ പാര്‍ട്ടി മെഷിനറികള്‍ ചലിക്കുന്നില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും സ്ഥാനാർഥിയെ തീരുമാനിക്കാനാവാത്തതിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്.

Story Highlights : Nilambur by-election; Will K Sudhakaran break the pot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here