കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിദ്യാര്‍ഥിയെ കൂടാതെ അഞ്ചോളം പേരെ നായ ആക്രമിച്ചിരുന്നു. നായ മറ്റു നായകളെയും ആക്രമിച്ചിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ വ്യക്തമാക്കി. എന്നിരുന്നാലും പ്രദേശവാസികകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. നായ ആക്രമിച്ച എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് നഗരസഭ നിര്‍ദേശിച്ചു.
അതേസമയം, പേവിഷബാധയെ തുടര്‍ന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
പേവിഷബാധ കാരണം മരിച്ചവര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുണ്ടോ, വാക്‌സിന്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടോ, ഇവര്‍ക്ക് കുത്തിവച്ച വാക്‌സിന്റെ കാര്യക്ഷമത, വാക്‌സിനുകള്‍ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കല്‍ സംഘം അന്വേഷിക്കേണ്ടതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ദാരുണ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണം.
Story Highlights : Stray dog that attacked people in Ayyappankavu, Kochi, tests positive for rabies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here