അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

പത്തനംതിട്ട കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു. 60 വയസ്സു കഴിഞ്ഞ തൊഴിലാളികളെ ഉൾപ്പെടെ ഒഴിവാക്കാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെയായിരുന്നു സമരം ആരംഭിച്ചിരുന്നത്. എംഎൽഎയും ഡിഎഫ്ഒയും ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ ആണ് സമരം അവസാനിച്ചത്. പ്രായപരിധി പ്രശ്നം പരിഹരിക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേരും. യോഗം ചേരുന്നത് വരെ തൊഴിലാളികൾക്ക് പ്രായപരിധി പ്രശ്നം ഉണ്ടാകില്ല. ഉന്നതതല യോഗത്തിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങളും ചർച്ചയാകും.
Read Also: മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി
ജില്ലയിലെ പ്രധാന ടൂറിസം മേഖലകളിൽ ഒന്നാണ് അടവി ഇക്കോ ടൂറിസം കേന്ദ്രം. ആനക്കൂട് അപകടത്തിന് ശേഷമാണ് 60 ത് കഴിഞ്ഞ തുഴച്ചിൽ തൊഴിലാളികളെ ഉൾപ്പെടെ ഒഴിവാക്കാനുള്ള തീരുമാനം വന്നത്. പിന്നാലെ ആനുകൂല്യങ്ങൾ നൽകാതെയുള്ള പിരിച്ചുവിടലിനെതിരെ ദിവസവേതന തൊഴിലാളികൾ സമരം ആരംഭിച്ചിരുന്നു. തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചും വനം വകുപ്പിന്റെ നിലപാടിനെ ചോദ്യം ചെയ്തും സിഐടിയുവും രംഗത്തെത്തി. അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ആകെ 41 താത്ക്കാലിക ജീവനക്കാരാണ് ഉള്ളത്.
Story Highlights : The workers’ strike at the Adavi Eco-Tourism Center has ended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here