‘വിവാഹം വൈകിയ യുവാക്കളെ ലക്ഷ്യംവെക്കും, ഏഴ് മാസത്തിനിടെ 25 വിവാഹം, ഹണിമൂൺ കഴിഞ്ഞാൽ പണവുമായി മുങ്ങും’; 23 കാരി അറസ്റ്റിൽ

ജയ്‌പൂരിൽ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. പുരുഷന്മാരെ വിവാഹം കഴിച്ചശേഷം ഏതാനുംദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്ന വിവാഹത്തട്ടിപ്പുകാരിയാണ് പിടിയിലായത്. ഏഴ് മാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിലായി 25 വ്യത്യസ്ത പുരുഷന്മാരെ വിവാഹം കഴിച്ചു. അനുരാധ പാസ്വാൻ എന്ന യുവതിയെയാണ് സവായ് മധോപൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ റാക്കറ്റിന്റെ ഭാഗമായിരുന്ന യുവതി, വിവാഹം വൈകിയ യുവാക്കളെ ലക്ഷ്യം വെക്കുകയും വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായ സവായ് മധോപോര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് യുവതിയെ പൊലീസ് പിടികൂടിയത്.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ആശുപത്രിയിൽ മുമ്പ് ജോലി ചെയ്തിരുന്ന അനുരാധ, കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് ഭോപ്പാലിലേക്ക് താമസം മാറി.
അവിടെ, പ്രാദേശിക ഏജന്റുമാരുടെ ശൃംഖലയിലൂടെ പ്രവർത്തിക്കുന്ന വിവാഹ തട്ടിപ്പുകാരുടെ സംഘത്തിൽ പങ്കാളിയായി. വരനായി വേഷംമാറി പൊലീസ് ഒരു രഹസ്യ കോൺസ്റ്റബിളിനെ അയച്ചതോടെയാണ് അനുരാധയുടെ അറസ്റ്റ് സാധ്യമായത്.
വിവാഹം നടത്തിക്കഴിഞ്ഞാൽ, വധു ആഴ്ചയ്ക്കുള്ളിൽ ഒളിച്ചോടും. തട്ടിപ്പുസംഘത്തിലെ റോഷ്‌നി, രഘുബീർ, ഗോലു, മജ്‌ബൂത് സിംഗ് യാദവ്, അർജൻ എന്നിവരുൾപ്പെടെ നിരവധി പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Story Highlights : marriage fraud anuradha paswan arrested rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here