‘നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വാർത്ത അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു. പത്രസമ്മേളത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റ് കാര്യങ്ങൾ നിശ്ചയിക്കുന്നതാണെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്.
അതേസമയം മലപ്പുറത്തെ കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പരിശോധന നടത്തി. മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിൽ ഉള്ളത്. രണ്ട് ദിവസത്തിനകം സംഘം ജില്ലാ കളക്ടർക്ക് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് തുടർ നടപടികൾ ഉണ്ടാകുക.
കൂരിയാട് മുതൽ കൊളപ്പുറം വരെയുള്ള ഭാഗത്താണ് പരിശോധന നടത്തുന്നത്. ദേശീയപാത തകരാനുള്ള കാരണം എന്ത് , നിർമ്മാണത്തിൽ അപാകതകൾ ഉണ്ടോ, എന്ന കാര്യങ്ങളാണ് സംഘം പരിശോധിച്ചുവരികയാണ്. കൂരിയാട് ദേശീയപാത 66 ലെ സർവീസ് റോഡാണ് തകർന്നത്. പെട്ടെന്നുണ്ടായ മഴയിൽ സമീപമുള്ള വയലുകൾക്ക് വിള്ളൽ വരികയും മണ്ണിടിഞ്ഞ് താഴുകയുമായിരുന്നുവെന്നാണ് എൻഎച്ച്എഐയുടെ പ്രൊജക്റ്റ് ഡയറക്ടർ നൽകിയ വിശദീകരണം. കൂരിയാട് നിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള എടരിക്കോട് മമ്മാലിപ്പടിയിലെ പാതകളിലും വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തിയിരുന്നു.
Story Highlights : malappuram national highway collapse p a muhammad riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here