4 വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന സംഭവം; പിതൃ സഹോദരൻ റിമാൻഡിൽ

ആലുവയിൽ നാല് വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതൃ സഹോദരൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലേക്കാണ് മാറ്റുന്നത്. പ്രതി കുറ്റം സമ്മതിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി കുട്ടിയെ എവിടെയെല്ലാം എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്ന് പരിശോധിക്കണമെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. കുട്ടിയുടെ അമ്മയ്ക്കൊപ്പം ഇരുത്തിയാകും പ്രതിയെ ചോദ്യം ചെയ്യുക.
കുട്ടി കൊല്ലപ്പെടുന്നതിനു മുൻപ് ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ ദുരൂഹതകൾ വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത്. പോസ്റ്റ്മോർട്ടത്തിന് പിന്നാലെ ഡോക്ടർമാർ നൽകി വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് കുട്ടിയെ എടുത്തുകൊണ്ടുപോയി പ്രതി ഉപദ്രവിച്ചത്.കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും,കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകൾ അടക്കം മുന്നിൽ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്.
രാത്രിയിൽ കുട്ടിയുടെ വീട്ടിൽ കൂട്ടുകിടക്കാൻ പോകുന്ന സമയത്തായിരുന്നു പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പത്തിലധികം തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്. കുട്ടി അമ്മയോട് പീഡന വിവരം പറഞ്ഞിരുന്നുവെങ്കിലും അമ്മ ഈ വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നതും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.
Story Highlights : Mother throws 4-year-old girl into river to death; paternal uncle remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here