‘വോട്ടർമാർ ആഗ്രഹിച്ചതല്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്’; രാജീവ് ചന്ദ്രശേഖർ

ജൂൺ 19 ന് നടക്കാൻ പോകുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് നിലമ്പൂരിൽ കാണുന്നത്. അല്ലാതെ വോട്ടർമാർ ആഗ്രഹിച്ച തെരഞ്ഞെടുപ്പ് അല്ല. ഇത് അവർക്കു മുകളിൽ കെട്ടിവെച്ചതാണ്. ഒരു വ്യക്തിയുടെ മാത്രം സ്വാർത്ഥ താൽപര്യത്തിന്റെ ഫലമാണ്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏതാനും മാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ വരികയാണ്. അതുകൊണ്ടുതന്നെ ആരെങ്കിലും വിജയിച്ചാലും കേരളത്തിന് ഒരു മാറ്റവും സൃഷ്ടിക്കാൻ കഴിയില്ല. ഒരു ഗുണവും ഉണ്ടാവാത്ത തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
കേവലം മൂന്നാംകിട രാഷ്ട്രീയത്തിന്റെ ഫലമാണ്. പക്ഷേ കേരളത്തിലെ വികസന മുരടിപ്പും സ്വജനപക്ഷപാതവും നിലമ്പൂരിലെ ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതവും ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ ചർച്ച ചെയ്യും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നത് ബിജെപിയുടെയും എൻഡിഎ ഘടക കക്ഷിക്കളുടേയും യോഗം ചേർന്ന് തീരുമാനിക്കുമെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Story Highlights : Rajeev Chandrasekhar About Nilambur By Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here