‘കാലാവസ്ഥ പ്രതികൂലമായതിനാൽ ഇടത് സ്ഥാനാർഥിക്കുള്ള തെരച്ചിൽ ഇന്നത്തേക്ക് നിർത്തി നാളെയും കിട്ടിയില്ലെങ്കിൽ മറ്റെന്നാളും തുടരും’; പരിഹാസവുമായി പി.കെ അബ്ദുറബ്ബ്

നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നതിനെ പരിഹസിച്ച് മുസ്‍ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്. കാലാവസ്ഥ പ്രതികൂലമായതിനാൽ നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നത്തേക്ക് നിർത്തി.
തെരച്ചിൽ നാളെ വീണ്ടും തുടരും. നാളെയും കിട്ടിയില്ലെങ്കിൽ തെരച്ചിൽ മറ്റെന്നാളും തുടരുമെന്നാണറിയുന്നതെന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ പരിഹാസം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിക്കുകയും പ്രചാരണങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
പഴയ സാധനങ്ങൾ വിൽക്കാൻ വെക്കുന്ന ഒ എൽ എക്സ് (OLX) ആപ്പിൽ സിപിഐഎം ആളെ തിരയുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പടികൂടി കടന്ന് ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ എം സ്വരാജിനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വെല്ലുവിളി. ബലിയാടിനെ തിരയുന്നെന്നും പരിഹാസം.
പ്രാഥമിക സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ സിപിഐഎം ഇന്നലെ നിലമ്പൂരിൽ മണ്ഡലം കമ്മിറ്റി യോഗം ചേർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. പൊതുസ്വതന്ത്രനെ പരിഗണിക്കണം എന്നാണ് ഇതുവരെയുള്ള പാർട്ടി നിലപാട്. യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, എം തോമസ് മാത്യു എന്നിവരുടെ പേര് ചർച്ചയിലുണ്ട്.
പി.കെ അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ പൂർണരൂപം
കാലാവസ്ഥ പ്രതികൂലമായതിനാൽ നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നത്തേക്ക് നിർത്തി; തെരച്ചിൽ നാളെ വീണ്ടും തുടരും… നാളെയും കിട്ടിയില്ലെങ്കിൽ തെരച്ചിൽ മറ്റന്നാളും തുടരുമെന്നാണറിയുന്നത്.
Story Highlights : udf leaders troll cpim nilambur by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here