കപ്പല്‍ അപകടം: സിഎംഎഫ്ആര്‍ഐ പഠനം തുടങ്ങി

കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന എം എസ് സി എല്‍സ-3 കപ്പല്‍ അപകടം കടല്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോള്‍ പഠനം നടന്നുവരുന്നത്. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളില്‍ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. (CMFRI begins study cargo ship wreckage)
ഓക്‌സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ജലഗുണനിലവാരം പഠനവിധേയമാക്കുന്നുണ്ട്. എണ്ണ ചോര്‍ച്ചയുണ്ടോ എന്നറിയാനായി വെള്ളത്തിലെയും മണ്ണിലെയും ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. സസ്യ പ്ലവകങ്ങളും തീരത്തെ മണ്ണിലുള്ള ജീവികളെയും (ബെന്‍തിക്) ശേഖരിച്ച് പരിശോധിച്ചുവരികയാണ്. നിശ്ചിത കാലയളവുകളില്‍ ഈ സ്റ്റേഷനുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും.
Read Also: കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു
ഗവേഷണ കപ്പലുപയോഗിച്ച് കടലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം ആരംഭിച്ചിരുന്നെങ്കിലും കാലാവസ്ഥാ അനുകൂലമല്ലാത്തതിനാല്‍ തീരക്കടലുകളില്‍ നിന്ന് മാത്രമാണ് സാമ്പിളുകള്‍ ശേഖരിക്കാനായത്. . കാലാവസ്ഥാ അനുകൂലമാകുന്നതോടെ, വരും ദിവസങ്ങളില്‍ ഈ പഠനവും നടത്തും. കടലിന്റെ അടിത്തട്ടിലെ ജീവികളെ ഗ്രാബ് ഉപയോഗിച്ച് ശേഖരിച്ച് പഠനവിധേയമാക്കും.
പ്രതികൂല കാലാവസ്ഥ കാരണം മത്സ്യബന്ധനം സാധ്യമല്ലാത്തതിനാല്‍ മീനുകളില്‍ പരിശോധന നടത്താന്‍ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള കടല്‍ മലിനീകരണം പഠനവിധേയമാക്കുമെന്ന് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. തുടര്‍ പരിപാലന നടപടികള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, പഠനഫലങ്ങള്‍ക്കനുസരിച്ച് വിവിധ ഏജന്‍സികള്‍ക്ക് ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : CMFRI begins study cargo ship wreckage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here