കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു

നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കടുത്ത നടപടിയുമായി ദേശീയപാത അതോറിറ്റി. എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. കോണ്‍ട്രാക്ടര്‍ സ്വന്തം ചെലവില്‍ പ്രദേശത്ത് പാലം നിര്‍മിക്കണമെന്നും അതോരിറ്റി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉപരിതല ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. ( NH66 cracks NHAI action against employees)
കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ മുന്‍പ് തന്നെ എന്‍എച്ച്എഐ കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രദേശത്തെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനായി വിദഗ്ധ സമിതിയേയും തീരുമാനിച്ചിട്ടുണ്ട്.
Read Also: നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടികളുണ്ടായിരിക്കുന്നത്. നിര്‍മാണ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ദേശീയപാത തകര്‍ന്നത് പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി യോഗം ചര്‍ച്ചചെയ്തു. പ്രദേശത്തെ മണ്ണിന്റെ ഗുണനിലവാരം പരിശോധിച്ചില്ല. നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടത്തിയില്ല. ഡിസൈനിങ്ങിലും കാര്യമായ തകരാര്‍ ഉണ്ടായി എന്നുമാണ് വിമര്‍ശനം.
വെള്ളം കയറിയതിലൂടെ മണ്ണില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് റോഡ് തകരാന്‍ കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. കമ്പനി പാലം ഒഴിവാക്കി എംബാങ്ക് ഉപയോഗിച്ചത് ചെലവ് കുറക്കാന്‍ ആണെന്നും സമിതി വിലയിരുത്തുന്നു. കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്ററോളം റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും,400 മീറ്റര്‍ നീളമുള്ള പാലം നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. കൂരിയാട് അണ്ടര്‍പാസിനെ വയലിന്റെ മധ്യത്തിലുള്ള അണ്ടര്‍പാസുമായി ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം.
Story Highlights : NH66 cracks NHAI action against employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here