മാര്‍ക്ക് ആന്റണി സ്പീച്ചുമായി പി വി അന്‍വര്‍: ഇനിയെന്ത് ?

പിണറായിസത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ച നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ ഒടുവില്‍ പോരാട്ടം വി ഡി സതീശനെതിരെയാക്കി. തന്റെ യുഡിഎഫ് പ്രവേശനത്തിന് തടസമായത് പ്രതിപക്ഷനേതാവ് വി ഡി സതീശനാണെന്നും, സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്നുമാണ് അന്‍വര്‍ പറയുന്നത്. തന്നെ ഇല്ലാതാക്കന്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. നിലമ്പൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കിലും പണമില്ലാത്തതിനാല്‍ മത്സരരംഗത്തുനിന്നും പിന്‍വാങ്ങുകയാണെന്നുള്ള പ്രഖ്യാപനമായിരുന്നു അന്‍വറിന്റെ വാര്‍ത്താസമ്മേളനം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പിവി അന്‍വറിന്റെ പ്രസ്താവന രാഷ്ട്രീയ നിരാശയില്‍നിന്നുളവായതെന്ന് വ്യക്തം. യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് അന്‍വര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം പുറത്താക്കപ്പെടുകയാണെന്ന് വേണം അനുമാനിക്കാന്‍. യുഡിഎഫില്‍ പ്രവേശനം വേണമെന്നാവശ്യപ്പെട്ട് താന്‍ കത്തുനല്‍കി കാത്തിരിക്കുകയാണെണെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. വിജയസാധ്യതയുള്ള രണ്ട് സീറ്റുവേണമെന്നുള്ള അന്‍വറിന്റെ കടുംപിടുത്തമാണ് മുന്നണി പ്രവേശനത്തിന് തിരിച്ചടിയായത്.
നിലമ്പൂര്‍ സീറ്റില്‍ താനില്ലാതെ വിജയിക്കാന്‍ യുഡിഎഫിന് കഴിയില്ലെന്നായിരുന്നു തുടക്കംതൊട്ടുള്ള അന്‍വറിന്റെ നിലപാട്. നിലമ്പൂരില്‍ താന്‍പറയുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെയാണ് അന്‍വര്‍ വീണ്ടും ഇടഞ്ഞത്.
ഒരുമാസം മുന്‍പ് പി വി അന്‍വര്‍ യുഡിഎഫ് നേതാക്കളെ കണ്ട് തൃണമൂല്‍ കോണ്‍ഗ്രസിനെ ഉടന്‍ മുന്നണിയില്‍ എടുക്കണമെന്നും, തീരുമാനം വൈകിയാല്‍ താന്‍ സ്വതന്ത്രനിലപാട് സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കരുതെന്നായിരുന്നു അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വച്ച മറ്റൊരു പ്രധാന ആവശ്യം. ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന അന്‍വറിന്റെ ആവശ്യം കോണ്‍ഗ്രസില്‍ ചെറിയ പ്രതിസന്ധിയുണ്ടാക്കി. ഇതോടെ അന്‍വറിനെ അധികം ആശ്രയിക്കുന്നത് അപകടം ചെയ്യുമെന്ന നിലപാടിലേക്ക് ഒരു വിഭാഗം നേതാക്കള്‍ എത്തിച്ചേര്‍ന്നു.
എന്നാല്‍, മുസ്ലിലീഗിനെ മുന്നില്‍ നിര്‍ത്തി അന്‍വര്‍ മുന്നണി പ്രവേശം തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേയും രൂക്ഷവിമര്‍ശനവുമായി അന്‍വര്‍ രംഗത്തെത്തി. തന്നെ പുറത്തുനിര്‍ത്തിയാല്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യതാവഴി അടയുമെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമായിരുന്നു അന്‍വര്‍ നടത്തിയത്. ഇതിനെ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമായാണ് കോണ്‍ഗ്രസ് വിലയിരുത്തിയത്.
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തുടക്കം മുതല്‍ അന്‍വറിന്റെ രാഷ്ട്രീയ നിലപാടിന് എതിരായിരുന്നു. എന്നാല്‍ മുസ്ലിലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പലതവണ അന്‍വര്‍ വിഷയം യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി. സ്ഥാനാര്‍ഥിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച അന്‍വര്‍ നിലപാട് തിരുത്തിയതിന് ശേഷം ആലോചിക്കാമെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
എന്നാല്‍, ആര്യാടന്‍ ഷൗക്കത്തിനെതിരെ അന്‍വര്‍ നിലപാട് തുടര്‍ന്നു. ഇതിനിടയില്‍ അന്‍വറിന്റെ തൃണമൂലിനെ അസോസിയേറ്റ് അംഗമാക്കാം എന്ന നിര്‍ദേശം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായി. അസോസിയേറ്റ് അംഗത്വം വേണ്ടെന്ന രാഷ്ട്രീയ തീരുമാനം അന്‍വറുമെടുത്തു സീറ്റ് സംബന്ധിച്ച് തന്റെ പാര്‍ട്ടിക്ക് വ്യക്തമായ ഉറപ്പുലഭിക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ ഒരുറപ്പും താരാനാകില്ലെന്ന നിലപാട് കോണ്‍ഗ്രസും അറിയിച്ചു. ഇതോടെ അന്‍വറിന്റെ സാധ്യതകള്‍ മങ്ങി. കേരള രാഷ്ട്രീയത്തില്‍ തനിക്ക് ഇടമില്ലെന്നും തന്റെ പോരാട്ടത്തിന് കോണ്‍ഗ്രസ് യാതൊരു വിലയും കൊടുക്കുന്നില്ലെന്നും അന്‍വര്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. ഇതോടെയാണ്, അന്‍വര്‍ ഞാന്‍ ഒരു മുന്നണിയിലേക്കും ഇല്ലെന്ന് പ്രഖ്യാപിച്ചത്. പി വി അന്‍വറിന്റെ രാഷ്ട്രീയഭാവി തന്നെ ഇരുളടയുകയാണ്.
പി വി അന്‍വര്‍ ഇടത് പിന്തുണയോടെ രണ്ട് തവണ വിജയിച്ച മണ്ഡലമാണ് നിലമ്പൂര്‍. 30 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് വിജയിച്ചിരുന്ന നിലമ്പൂര്‍ ഇടതുവശത്തേക്ക് ചാഞ്ഞത് പി വി അന്‍വറിന്റെ വരവോടെയായിരുന്നു. ഈ മണ്ഡലം നിലനിര്‍ത്തുകയെന്ന രാഷ്ട്രീയദൗത്ത്യമാണ് സിപിഐഎമ്മിനുമുന്നിലുള്ള പ്രധാന വെല്ലുവിളി.
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ആഭ്യന്തര വകുപ്പിനെതിരേയും ഗുരുതരമായ അഴിമതിയാരോപണവും സ്വജനപക്ഷപാതവും ആരോപിച്ചാണ് അന്‍വര്‍ കലാപമുയര്‍ത്തിയത്. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച നിരവധി വെളിപ്പെടുത്തലുകളാണ് അന്‍വര്‍ നടത്തിയിരുന്നത്. ഇതെല്ലാം നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയ വിഷയങ്ങളാണ്.
ഇടത് പാളയത്തോട് വിടപറഞ്ഞ അന്‍വര്‍ സ്വതന്ത്രനായി പോരാടുമെന്നായിരുന്നു ആദ്യനാളുകളില്‍ പറഞ്ഞിരുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തമ്മില്‍ നക്സസ് നിലനില്‍ക്കുന്നുവെന്നും, പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രിയുമായി നക്സ് ഉണ്ടെന്നും അന്‍വര്‍ പത്രസമ്മേളനത്തില്‍ നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടേയിരുന്നു. സ്വന്തം പാര്‍ട്ടിയുണ്ടാക്കി പോരാടാനായിരുന്നു അന്‍വറിന്റെ അടുത്ത നീക്കം. ഇരുമുന്നണികളേയും ഒരുപോലെ വിമര്‍ശിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി കേരളത്തില്‍ അധികാരം പിടിക്കുമെന്നൊക്കെയായിരുന്നു അന്‍വറിന്റെ രാഷ്ട്രീയ സ്വപ്നങ്ങള്‍. കേരളത്തില്‍ ഇത് നടക്കില്ലെന്ന് വ്യക്തമായതോടെ ദേശീയ പാര്‍ട്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ ഭാഗമായി മാറുകയെന്നായി ലക്ഷ്യം. ഈ നീക്കത്തിന്റെ ഭാഗമായി ആദ്യം ഡിഎംകെയുടെ ഭാഗമാകാന്‍ ശ്രമം നടത്തി. സഭയില്‍ ഇരുപക്ഷത്തുമല്ലാതെ ഇരിപ്പിടം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തുനല്‍കി. ഡിഎംകെയുടെ ഷാള്‍ അണിഞ്ഞ് സഭയില്‍ എത്തിയതും അന്‍വറിന്റെ മറ്റൊരു ഷോ.
വിവിധ വഴികള്‍ അന്വേഷിച്ച് മുന്നോട്ട് നീങ്ങിയ അന്‍വറിന് മുന്നില്‍ വഴികളെല്ലാം അടഞ്ഞതോടെയാണ് ബംഗാളിലെത്തി മമതാ ബാനര്‍ജിക്ക് കൈകൊടുത്തതും തൃണമൂലിന്റെ ഭാഗമാകുന്നതും. ഇതോടെ സ്വതന്ത്ര എംഎല്‍എയായി നില്‍ക്കാന്‍ പറ്റാത്ത രാഷ്ട്രീയ സാഹചര്യത്തില്‍ എത്തിച്ചേര്‍ന്ന അന്‍വറിന് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടിവന്നു. നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് യുഡിഎഫിന്റെ ഭാഗമാകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ ദേശീയതലത്തില്‍ അത്ര നല്ല ബന്ധത്തിലല്ല തൃണമൂലും കോണ്‍ഗ്രസും എന്നും, മുന്നണി പ്രവേശനം അത്ര എളുപ്പത്തില്‍ നടക്കില്ലെന്നും അന്‍വര്‍ തിരിച്ചറിഞ്ഞില്ല. ഇത് അന്‍വറിന്റെ രാഷ്ട്രീയത്തിന് തന്നെ ദോഷകരമായി ഭവിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യം കോണ്‍ഗ്രസ് പൂര്‍ണമായും തള്ളിയതോടെ അന്‍വറിന്റെ രാഷ്ട്രീയ നീക്കത്തിന് കനത്ത തിരിച്ചടിനേരിട്ടിരിക്കുകയാണ്. ഒരുവേള മുസ്ലിംലീഗ് പി വി അന്‍വറിന്റെ രക്ഷകരായിമാറുമെന്നുപോലും കരുതിയിരുന്നു. എന്നാല്‍, മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ അനുരജ്ഞന ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസില്‍ ഒറ്റ നേതാവ് മാത്രമാണ് തന്റെ മുന്നണി പ്രവേശനത്തിന് തടസമായതെന്നാണ് അന്‍വറിന്റെ ആരോപണം.
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അന്‍വറിനെ മുന്നണിയിയില്‍ എടുക്കണമെന്ന് ആഗ്രഹിക്കുകയും ഇതിനായി നീക്കം നടത്തുകയും ചെയ്തിരുന്നു. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും അന്‍വര്‍ അനുകൂലനിലപാട് സ്വീകരിച്ച യുഡിഎഫ് നേതാക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. എന്നാല്‍, അന്‍വറിനോട് തുടക്കം മുതല്‍ അകല്‍ച്ച പാലിച്ച വി ഡി സതീശന്‍ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തുടര്‍ച്ചയായുള്ള വിമര്‍ശനം മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും അന്‍വര്‍ വിരുദ്ധ നിലപാടുണ്ടാക്കി. ആര്യാടന്‍ ഷൗക്കത്തിനെ അധിക്ഷേപിച്ച് പരസ്യപ്രസ്താന നടത്തിയതാണ് അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്.
നിലമ്പൂരില്‍ താന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ കയ്യില്‍ പണമില്ലെന്നും, പിണറായിസത്തിനെതിരെ നടത്തിയ പോരാട്ടം തന്നെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയെന്നുമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തന്റെ അനുയായികള്‍ പാവങ്ങളാണെന്നും, ഒരു പാരസെറ്റമോള്‍ വാങ്ങാന്‍പോലും പറ്റാത്ത അതിദരിദ്രരാണ് പാര്‍ട്ടി പ്രവര്‍ത്തകരെന്നുമായിരുന്നു അന്‍വറിന്റെ തൊണ്ടയിടറിക്കൊണ്ടുള്ള വെളിപ്പെടുത്തല്‍. നിരവധി കേസുകളില്‍ അകപ്പെട്ടു, പാവങ്ങള്‍ക്കുവേണ്ടി പോരാടിയതിന്റെ പേരില്‍ വരുമാനമെല്ലാം നിലച്ചു. ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന താനിപ്പോള്‍ കടത്തിലാണ്. വസ്തുക്കളെല്ലാം ജപ്തിയുടെ വക്കിലാണെന്നുമായിരുന്നു അന്‍വര്‍ പത്രസമ്മേളനത്തിന്റെ അവസാനഭാഗത്തായി പറഞ്ഞത്.
പണക്കാരും വന്‍കിട മുതലാളിമാരും യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും കൂടെയാണെന്നും കോടികള്‍ ചെലവഴിക്കാന്‍ തന്റെ കൈയ്യില്‍ ഇല്ലെന്നുമുള്ള അന്‍വറിന്റെ വെളിപ്പെടുത്തല്‍ രക്തസാക്ഷിപരിവേഷുണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായായിരുന്നു.
യുഡിഎഫ് പ്രവേശനം കയ്യാലപ്പുറത്തെ തേങ്ങയാണെന്ന് വ്യക്തമായതോടെ പ്രതിപക്ഷനേതാവിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. പ്രായോഗികരാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ കഴിയാതെ വന്നതാണ് അന്‍വറിന്റെ രാഷ്ട്രീയനീക്കത്തിന് തിരിച്ചടിയുണ്ടായതിന് പ്രധാന കാരണം.
ഒരു മുന്നണിയിലേക്കും ഇല്ലെന്നും, താന്‍ ആരേയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവച്ച് പിണറായിസത്തിനെതിരെ ഇറങ്ങിത്തിരിച്ചതെന്നും അത് ഇനിയും തുടരുമെന്നുമാണ് അന്‍വര്‍ പറയുന്നത്. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ ഇനിയെന്ത് എന്ന വലിയൊരു ചോദ്യം ഉയര്‍ന്നു നില്‍ക്കുകയാണ്. പി വി അന്‍വറും അന്‍വര്‍ മുന്നോട്ടുവച്ച രാഷ്ട്രീയവും നിലമ്പൂര്‍ തിരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചാകും ചര്‍ച്ച ചെയ്യപ്പെടുക.
Story Highlights : What is the political future of P V Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here